
ലണ്ടൻ— ഐടിവിയുടെ ഗുഡ് മോണിംഗ് ബ്രിട്ടൻ പരിപാടിയിൽ പങ്കെടുത്ത നൂറുവയസ്സുകാരനായ രണ്ടാം ലോകമഹായുദ്ധ സേനാനിയും ഡി-ഡേ യുദ്ധഭൂമിയിലെ പങ്കാളിയുമായ അലക് പെൻസ്റ്റോൺ, താൻ യുദ്ധകാലത്ത് സ്വാതന്ത്ര്യത്തിനായി പോരാടിയ ബ്രിട്ടൻ ഇന്ന് തകർന്ന നിലയിലാണെന്ന് കണ്ണീരോടെ പറഞ്ഞു.
തന്റെ “നൂറുകണക്കിന് വീണു പോയ കൂട്ടുകാരുടെ ത്യാഗങ്ങൾ ഇന്നത്തെ ബ്രിട്ടന് വേണ്ടി ആയിരുന്നില്ല” എന്നാണ് പെൻസ്റ്റോൺ ആവിഷ്കരിച്ചത്. “ഞങ്ങൾ യുദ്ധം ചെയ്തകാലത്തേക്കാൾ ഇന്നത്തെ ബ്രിട്ടൻ മോശമായിരിക്കുന്നു — ഐക്യം, മൂല്യങ്ങൾ, ദേശീയ അഭിമാനം എല്ലാം തകർന്ന നിലയിലാണ്,” എന്നും അദ്ദേഹം പറഞ്ഞു.
പരിപാടി അവതാരകരായ കേറ്റ് ഗാരവേയും ആദിൽ റേയും പെൻസ്റ്റോണിനെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ സേവനത്തിന് നന്ദിയായി ദി ഡി-ഡേ ഡാർലിംഗ്സ് സംഘത്തിന്റെ ഒപ്പിട്ട ആൽബം സമ്മാനിക്കുകയും ചെയ്തു. 1944 ലെ യുദ്ധസ്മരണകളും കൂട്ടുകാരുടെ ഓർമ്മകളും പങ്കുവെച്ചപ്പോൾ സ്റ്റുഡിയോ മുഴുവൻ വികാരഭരിതമായി.
നവംബർ 10-ന് ആചരിക്കുന്ന റിമംബർൻസ് സൺഡേയ്ക്ക് മുന്നോടിയായി സംപ്രേഷണം ചെയ്ത ഈ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലായി, ഏതാനും മണിക്കൂറുകൾക്കുള്ളിൽ രണ്ടുകോടിയിലധികം പ്രതികരണങ്ങൾ നേടി. പെൻസ്റ്റോണിന്റെ വാക്കുകളോട് അനുകമ്പയും ദുഃഖവും പ്രകടിപ്പിച്ചവരോടൊപ്പം, ചിലർ സാംസ്കാരിക മാറ്റങ്ങൾ, തദ്ദേശീയരായ ബ്രിട്ടീഷുകാരുടെ ജനസംഖ്യയിൽ ഉണ്ടായ ഇടിവ് -രാജ്യത്തെ മൊത്തം ജനസംഖ്യയുടെയും 74 ശതമാനം മാത്രം, സാമൂഹിക മൂല്യങ്ങളുടെ ഇടിവ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തും അഭിപ്രായം പ്രകടിപ്പിച്ചു.
അലക് പെൻസ്റ്റോണിന്റെ ഈ വികാരാഭിവ്യക്തി, യുദ്ധതലമുറയുടെ ത്യാഗങ്ങൾ ഇന്നത്തെ ബ്രിട്ടൻ എത്രത്തോളം വിലമതിക്കുന്നു എന്നതിനെ കുറിച്ചുള്ള ദേശീയചിന്ത വീണ്ടും ഉണർത്തിയിരിക്കുന്നു.
