യു.എസ്. സർക്കാർ ലോകമെമ്പാടുമുള്ള യു.എസ്. എംബസികൾക്ക് പുതിയ വിദ്യാർത്ഥി വിസാ അഭിമുഖങ്ങൾ ഉടൻ നിർത്തിവെക്കാൻ ഉത്തരവിട്ടു. ട്രംപ് ഭരണകൂടം സാമൂഹ്യ മാധ്യമ പരിശോധന ശക്തിപ്പെടുത്താൻ പദ്ധതിയിടുന്നതിനോടനുബന്ധിച്ചാണ് ഈ തീരുമാനം വന്നിരിക്കുന്നത്. പുതിയ വിദ്യാർത്ഥി (F, M, J) വിസാ അഭിമുഖങ്ങൾ ഇനി മുതൽ തീരുമാനിക്കാൻ ആവില്ല. എന്നാൽ ഇതിനുമുമ്പ് നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾ സാധാരണപോലെ നടക്കും.
സമൂഹ്യ മാധ്യമങ്ങളിൽ വിദ്യാർത്ഥികളുടെ പോസ്റ്റുകൾ, ലൈക്കുകൾ, കമന്റുകൾ, ഷെയറുകൾ എന്നിവയും ഇനി മുതൽ വിശദമായി പരിശോധിക്കുന്നതിനു വേണ്ടിയാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതുവരെ ഈ വിലക്ക് തുടരുമെന്നാണ് അധികൃതർ അറിയിച്ചത്. സാമൂഹ്യ മാധ്യമ പരിശോധനയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ഈ തീരുമാനം അടുത്ത അക്കാദമിക് വർഷം ആരംഭിക്കാൻ തയ്യാറാകുന്ന ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കും. യുഎസ് സർവകലാശാലകൾക്ക് വലിയ സാമ്പത്തിക നഷ്ടവും ഗവേഷണ-ബോധന പ്രവർത്തനങ്ങളിൽ തടസ്സം ഉണ്ടാവാനും സാധ്യതയുണ്ട്. വിദേശ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും ഈ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.