പൊന്മുടി: മേഖലയുടെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പായി പൊൻമുടിയിൽ നവീകരിച്ച റസ്റ്റ് ഹൗസും പുതുതായി നിർമിച്ച കഫറ്റീരിയയും പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ സന്ദർശകർക്ക് മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നിർമാണം പൂർത്തിയാക്കിയ പൊൻമുടി ഗസ്റ്റ് ഹൗസ് ഫെബ്രുവരിയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി അറിയിച്ചു. പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന് സമീപത്തായി പ്ലാൻ ഫണ്ടിൽ നിന്നും 78.18 ലക്ഷം രൂപ ചെലവിട്ടാണ് റസ്സ് ഹൗസിന്റെ നവീകരണ പ്രവൃത്തികളും കംഫർട്ട് സ്റ്റേഷൻ ഉൾപ്പെടെയുള്ള കഫറ്റീരിയ നിര്‍മാണവും പൂര്‍ത്തിയാക്കിയത്.
നവീകരണത്തിൻ്റെ ഭാഗമായി പൊൻമുടിയിലെ ക്യാമ്പ് ഷെഡ് റസ്റ്റ് ഹൗസാക്കി മാറ്റി, ഇപ്പോൾ എയർകണ്ടീഷൻ ചെയ്ത മുറിയടക്കം നാല് മുറികളാണുള്ളത്. പ്രധാന കെട്ടിടത്തിൽ ഓഫീസ്, റിസപ്ഷൻ ഏരിയ, ആധുനിക ശുചിമുറി സൗകര്യങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
പുതുതായി നിർമ്മിച്ച കഫറ്റീരിയയിൽ 1,324 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്, അതിൽ ഒരു ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർ, സ്റ്റാഫ് റെസ്റ്റ് ഏരിയ, ഭിന്നശേഷിക്കാർക്കായി ആക്സസ് ചെയ്യാവുന്ന ശുചിമുറികൾ എന്നിവ ഉൾപ്പെടുന്നു. റെസ്റ്റ് ഹൗസും കഫറ്റീരിയയും പൈതൃക ശൈലിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് പൊൻമുടിയുടെ ചാരുത വർധിപ്പിക്കുന്നു.