സംസ്ഥാനത്തെ ആറ് മത്സ്യഗ്രാമങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ ഭാഗമായി ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരി കോടിയേരി സ്മാരക നഗരസഭ ടൗൺ ഹാളിൽ കേന്ദ്ര സഹമന്ത്രിയാണ് നിർവഹിച്ചത്.
ഐ.എസ്.ആർ.ഒ യുമായി ചേർന്ന് ഒരു ലക്ഷം ബോട്ടുകളിൽ ട്രാൻസ്പോണ്ടറുകൾ ഘടിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ആശയവിനിമയ സാധ്യതകളും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആധുനിക സംവിധാനങ്ങളോടെ ബോട്ടുകൾ നിർമ്മിച്ച് പരിശീലനം നൽകുക, 200 നോട്ടിക്കൽ മൈൽ ദൂരമുള്ള മേഖലയിൽ മത്സ്യത്തൊഴിലാളികൾക്ക് സൗകര്യങ്ങൾ ഒരുക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. മത്സ്യ സമ്പത്തിൽ രാജ്യം ഒന്നാമതായി മാറുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഫിഷറീസ് മേഖലയിൽ സർക്കാർ ഫണ്ട് വിനിയോഗത്തിൽ കേരളം മുന്നിലെത്തുന്നു എന്നും ഭാവിയിൽ ഹാർബറുകൾ കൂടുതൽ ജനസൗഹൃദമാക്കുമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഐസ് ബോക്‌സുകൾ വിതരണം ചെയ്യുകയും ധനസഹായം നൽകുകയും ചെയ്തു.
ചാലിൽ ഗോപാലപേട്ട ഫിഷ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനം മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. മത്സ്യബന്ധന മേഖലയിലെ ജനങ്ങളുടെ സമഗ്ര വികസനമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. പദ്ധതികളുടെ നിർവഹണ പ്രവൃത്തികൾ വേഗത്തിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നും മന്ത്രി വ്യക്തമാക്കി. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായിരുന്നു.എൻ.എഫ്.ഡി.പി. രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം തലശ്ശേരി നഗരസഭാ ചെയർപേഴ്‌സൻ ജമുനാ റാണി ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ ഫിഷറീസ് ഡയറക്ടർ സഫ്ന നസറുദ്ദീൻ, ഫിഷറീസ് വകുപ്പ് ഗവ. സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൽ നാസർ, തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം.വി ജയരാജൻ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ രവി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു, ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ എം.എ മുഹമ്മദ് അൻസാരി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ പി.സഹദേവൻ, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ചീഫ് എൻജിനീയർ ടി.വി ബാലകൃഷ്ണൻ, മറ്റ് വാർഡ് കൗൺസിലർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 2020-21 സാമ്പത്തിക വർഷം മുതൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. തീരദേശ മത്സ്യ ഗ്രാമങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സമഗ്ര പുരോഗതിയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
രാജ്യത്തെ 3477 മത്സ്യഗ്രാമങ്ങളിൽ നിന്ന് 100 ഗ്രാമങ്ങൾ ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തി. കേരളത്തിൽ കണ്ണൂർ, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ പ്രധാന മത്സ്യഗ്രാമങ്ങൾ ഇതിനകം പദ്ധതിയിൽ ഉൾപ്പെടുത്തി.
പദ്ധതിയുടെ ഭാഗമായി ഹൈമാസ്റ്റ് ലൈറ്റുകൾ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററുകൾ, കൃത്രിമ പാരുകൾ നിക്ഷേപിക്കൽ, അക്വാടൂറിസം, കോസ്റ്റൽ ബയോ ഷീൽഡ്, ലാൻഡിംഗ് സെന്ററുകൾ, മത്സ്യത്തൊഴിലാളി ഭവനങ്ങൾ, കോൾഡ് സ്റ്റോറേജ്, ഫിഷ് മാർക്കറ്റുകൾ, പൊതു ശൗചാലയങ്ങൾ, ഫിഷ്‌ഫീഡ് മില്ലുകൾ, ഇലക്ട്രിക് ഫിഷ് വെൻഡിംഗ് ഓട്ടോകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കും.
കൂടാതെ, കൂടുകളിലെ മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, സോളാർ ഡ്രയർ, ഐസ് ബോക്‌സ് വിതരണം, ഫിഷ് പ്രോസസിംഗ് യൂണിറ്റുകൾ, ഇ-സ്കൂട്ടറുകളുടെ വിതരണം എന്നിവയും ഈ പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുക. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്നതിനും സമഗ്ര വികസനം സാധ്യമാക്കുന്നതിനുമാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്.