വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം മുന്നേറുകയാണ്. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ, ഇന്ത്യയിലെ തെക്ക്-കിഴക്കൻ മേഖലകളിലെ 15 പ്രധാന തുറമുഖങ്ങളെ മറികടന്ന് വിഴിഞ്ഞം ഒന്നാം സ്ഥാനത്തെത്തി.
ട്രയൽ റൺ ആരംഭിച്ച് ആറ് മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങിയിട്ട് മൂന്ന് മാസവും മാത്രമാണ് പിന്നിട്ടിരിക്കുന്നത്. അതിനിടയിൽ തന്നെ വിഴിഞ്ഞം കൈവരിച്ച ഈ നേട്ടം അതീവ ശ്രദ്ധേയമാണ്. ഫെബ്രുവരി മാസത്തിൽ 40 കപ്പലുകളിൽ നിന്നായി മൊത്തം 78,833 ടിഇയു കണ്ടെയ്നറുകളാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം മേഖലയിലെ വിഴിഞ്ഞത്തിന്റെ സ്വാധീനം കൂടികൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ സമഗ്ര വികസനത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ച പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലോകത്തെ മികച്ച തുറമുഖങ്ങളിൽ ഒന്നാക്കി വിഴിഞ്ഞത്തെ മാറ്റുന്നതിനായി സർക്കാർ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
