ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ സിഇഒയും 94 വയസ്സുള്ള ഇതിഹാസ നിക്ഷേപകനുമായ വാറൻ ബഫറ്റ് 2025 അവസാനത്തോടെ കമ്പനിയിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു.ഒമാഹയിൽ നടന്ന കമ്പനിയുടെ വാർഷിക ഓഹരി ഉടമകളുടെ യോഗത്തിലാണ് ബഫറ്റ് തൻറെ തീരുമാനം വെളിപ്പെടുത്തിയത്. ഇൻഷുറൻസ് ഇതര പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വൈസ് ചെയർമാൻ ഗ്രെഗ് ആബെലിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്യുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ടെക്സ്റ്റൈൽ കമ്പനിയിൽ നിന്ന് ബെർക്ക്‌ഷെയർ ഹാത്ത്‌വേയെ 1.16 ട്രില്യൺ ഡോളർ കമ്പനിയാക്കി മാറ്റിയ ബഫെറ്റിന്റെ 60 വർഷത്തെ ശ്രദ്ധേയമായ നേതൃത്വത്തിന്റെ അവസാനമാണിത്.
തന്റെ രണ്ട് മക്കളൊഴികെ മറ്റാർക്കും മുൻകൂർ അറിയിപ്പ് നൽകാതെ ബഫെറ്റ് ഈ പ്രഖ്യാപനം നടത്തിയത് പലരെയും അത്ഭുതപ്പെടുത്തി; പൊതു വെളിപ്പെടുത്തൽ വരെ ഗ്രെഗ് ആബെലിന് പോലും അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിരമിച്ചെങ്കിലും, തന്റെ ബെർക്ക്‌ഷെയർ ഹാത്ത്‌വേ ഓഹരികളിൽ ഒന്നും വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തത്തിൽ തുടരാൻ പദ്ധതിയിടുന്നുണ്ടെന്നും ബഫെറ്റ് പറഞ്ഞു, അന്തിമ അധികാരം ആബെലിനായിരിക്കും.
ബെർക്ക്‌ഷെയർ ഹാത്ത്‌വേയെ മുന്നോട്ട് നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ 62 കാരനായ ഗ്രെഗ് ആബെൽ നന്ദി പ്രകടിപ്പിച്ചു. ബഫറ്റിന്റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ നിറഞ്ഞ കൈയ്യടി ലഭിച്ചു.
