ന്യൂഡൽഹി – അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച നടത്തിയ വിവാദ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചലനം സൃഷ്ടിച്ചു. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി അവസാനിച്ച സാഹചര്യത്തിലാണ് ട്രംപ് “ ഇന്ത്യയും റഷ്യയും ചൈനയുടെ പക്ഷത്തായി” എന്ന പരാമർശം ട്രൂത്ത് സോഷ്യൽ-ൽ പോസ്റ്റ് ചെയ്തത്.
ടിയാൻജിനിൽ നടന്ന എസ് സി ഓ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഒരുമിച്ചു നടക്കുന്ന ചിത്രം പങ്കുവെച്ച ട്രംപ്, “ഇന്ത്യയും റഷ്യയും ചൈനയുടെ പക്ഷത്തായി,അവർക്കൊരു നല്ല ഭാവി നേരുന്നു!” എന്ന് കുറിച്ചു.
ഉക്രെയിൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യൻ എണ്ണ വിലക്കുറവിൽ വാങ്ങുന്നത് തുടർന്നതിനെതിരെ അമേരിക്ക കഴിഞ്ഞ ആഴ്ച ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയിരുന്നു. അതിനു പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം.
ഗ്ലോബൽ ശക്തിസമീകരണത്തിലെ മാറ്റങ്ങളോടുള്ള അമേരിക്കൻ നിരാശയുടെ പ്രതിഫലനമാണ് ട്രംപിന്റെ പരാമർശമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. റഷ്യയുടെ ഊർജ്ജവിതരണവും ഇന്ത്യ–ചൈന ബന്ധവും ശക്തിപ്പെടുത്തുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
