
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. പദ്ധതി ആരംഭിച്ച കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 8,52,223 പേർ അപേക്ഷ നൽകിയതിലൂടെ പദ്ധതിക്ക് വിപുലമായ അംഗീകാരം വ്യക്തമാകുന്നു.

35 മുതൽ 60 വയസ് വരെ പ്രായമുള്ള, നിലവിൽ യാതൊരു ക്ഷേമ പെൻഷൻ പദ്ധതികളിലും ഉൾപ്പെട്ടിട്ടില്ലാത്ത സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന അർഹരായ ഗുണഭോക്താക്കൾക്ക് പ്രതിമാസം 1000 രൂപ വീതമാണ് ധനസഹായമായി ലഭിക്കുക.
ഇക്കഴിഞ്ഞ ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർ https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കേരളത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനും സഹായകമായ ഒരു പ്രധാന സാമൂഹിക സുരക്ഷാ പദ്ധതിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വിലയിരുത്തുന്നു.