
ബ്രസീൽ, ക്രാറ്റോ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പരിശുദ്ധ മറിയത്തിന്റെ പ്രതിമ — അവർ ലേഡി ഓഫ് ഫാത്തിമ — ക്രാറ്റോയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 51 മീറ്റർ (167 അടി) ഉയരത്തിൽ ഉയര്‍ന്ന് നിൽക്കുന്ന ഈ പ്രതിമ, ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ മറിയം പ്രതിമയായി ചരിത്രം കുറിച്ചു.
പ്രശസ്ത ശിൽപി റനിൽസൺ വിആന രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ മഹത്തായ ശില്പം പൂർണമായും സംഭാവനകളിലൂടെയാണ് നടപ്പാക്കിയത്. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും “ദീപസ്തംഭം” എന്ന നിലയിലാണ് സഭ നേതാക്കൾ ഈ പ്രതിമയെ വിശേഷിപ്പിച്ചത്. ഫാത്തിമാ ദർശനങ്ങളുടെ സന്ദേശത്തിന് സമർപ്പിച്ച മഹത്തരമായ ആദരാഞ്ജലിയാണിതെന്ന് അവർ അഭിപ്രായപ്പെട്ടു.
1917-ലെ ഫാത്തിമാ ദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതിമയുടെ രൂപകൽപ്പന. അന്നത്തെ ദർശനങ്ങളിൽ പരിശുദ്ധ മറിയം മൂന്ന് ഇടയക്കുട്ടികൾക്ക് പ്രാർത്ഥന, മാനസാന്തരം, ലോകശാന്തി എന്നീ സന്ദേശങ്ങളുമായി പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. പോർച്ചുഗലിലെ പ്രശസ്തമായ 40 മീറ്റർ ഉയരമുള്ള യഥാർത്ഥ പ്രതിമയെ പോലും മറികടന്ന് ഈ പുതിയ ബ്രസീലിയൻ പ്രതിമ ഉയർന്നുനിൽക്കുന്നതോടെ, മറിയം ഭക്തിയുടെ ആഗോള ചിഹ്നമായി ഇത് മാറിയിരിക്കുന്നു.
ഉദ്ഘാടനത്തിനെത്തുടർന്ന് ആയിരക്കണക്കിന് തീർത്ഥാടകരും ആത്മീയതയെ തേടുന്നവരും ഇവിടെ എത്തിച്ചേരാൻ തുടങ്ങി. സമാധാനത്തിന്റെ ശക്തമായ പ്രതീകവും ധ്യാനത്തിനുള്ള സ്ഥലവുമാണ് ഈ പ്രതിമയെന്നാണു സന്ദർശകരുടെ അഭിപ്രായം. അടുത്ത മാസങ്ങളിൽ ആത്മീയ സഞ്ചാരികൾ വർധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
