
കൊല്ലം, കേരളം — രണ്ടര പതിറ്റാണ്ടിലേറെയായി സിപിഐ( എം) കൊല്ലം നിയമസഭാ മണ്ഡലത്തെ ശക്തമായ പിടിയിലാക്കി നിലനിന്നിരുന്നു. എന്നാൽ ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആ ദീർഘകാല ആധിപത്യം ഇപ്പോൾ വലിയ വെല്ലുവിളി നേരിടുകയാണ്. ഒരിക്കൽ ഉറച്ച ഇടതുകോട്ടയായി കണക്കാക്കിയിരുന്ന മണ്ഡലം ഇപ്പോൾ സംസ്ഥാനത്തിലെ ഏറ്റവും കടുത്ത പോരാട്ടമേഖലകളിലൊന്നായി മാറുകയാണ്.

ഇടതുമുന്നണി 2001 മുതൽ കൈവശം വച്ചിരിക്കുന്ന മണ്ഡലത്തിൽ എസ് ജയമോഹനെയാണ് രംഗത്തിറക്കിയിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി ബിന്ദു കൃഷ്ണ മത്സരിക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി ഡോക്ടർ എം പ്രതാപ്കുമാർനെ സ്ഥാനാർത്ഥിയാക്കി.
സിറ്റിംഗ് എംഎൽഎയും നടനുമായ മുകേഷിനെ മാറ്റിയാണ് പകരം ജയമോഹനെ നിർത്തിയത് .കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷൻ
ചെയർമാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കൊല്ലത്തെ കശുവണ്ടി തൊഴിലാളികൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വാധീനം നൽകുന്നു.
സി.പി.ഐ.എം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം പാർട്ടിക്ക് താഴേത്തട്ടിൽ വലിയ സ്വാധീനമുള്ള നേതാവാണ്. കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള പരിചയസമ്പത്തും അദ്ദേഹത്തിന് കരുത്താകും.
കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് ഈ തിരഞ്ഞെടുപ്പ് വലിയ അവസരമാണ്. ബിന്ദു കൃഷ്ണയുടെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഏകദേശം 25 വർഷങ്ങൾക്ക് ശേഷം കൊല്ലം കോർപ്പറേഷൻ യുഡിഎഫ് പിടിച്ചെടുത്തത് പ്രതിപക്ഷത്തിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ഈ മുന്നേറ്റത്തിന് കൂടുതൽ ശക്തി നൽകി. രാഷ്ട്രീയ നിരീക്ഷകർ ബിന്ദു കൃഷ്ണയെ കഴിഞ്ഞ നിരവധി വർഷങ്ങളിലേതിൽ ഏറ്റവും ശക്തയായ യുഡിഎഫ് സ്ഥാനാർത്ഥിയായി വിലയിരുത്തുന്നു.
അതേസമയം, ബിജെപിയുടെ സ്ഥാനാർത്ഥിയായ ഡോ. എൻ. പ്രതാപ് കുമാർ ഒരു വ്യത്യസ്ത മുഖമാണ്. ഒരു രാഷ്ട്രീയക്കാരനല്ലാതെ മെഡിക്കൽ പ്രൊഫഷണലായ അദ്ദേഹം നഗരവോട്ടർമാരെയും യുവാക്കളെയും ആകർഷിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ അദ്ദേഹത്തിന്റെ വോട്ട് പങ്ക് ഫലം നിർണയിക്കുന്നതിൽ നിർണായകമാകാൻ സാധ്യതയുണ്ട്.
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ മുകേഷ് 58,524 വോട്ടുകൾ (44.86%) നേടി വിജയിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായ ബിന്ദു കൃഷ്ണ 56,452 വോട്ടുകൾ (43.27%) നേടി അടുത്ത രണ്ടാം സ്ഥാനത്ത് എത്തി. എൻഡിഎ സ്ഥാനാർത്ഥിയായ എം. സുനിൽ 14,252 വോട്ടുകൾ (10.93%) നേടി മൂന്നാം സ്ഥാനത്തെത്തി. അന്ന് തന്നെ മണ്ഡലം കടുത്ത മത്സരമേഖലയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
വോട്ടെടുപ്പ് ദിനം അടുത്തെത്തുമ്പോൾ കൊല്ലം കേരളത്തിലെ വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ പ്രതിഫലനമായി മാറുകയാണ്. ഇടതിന്റെ പാരമ്പര്യ ശക്തിയും കോൺഗ്രസിന്റെ പുതുയുഗ മുന്നേറ്റവും ബിജെപിയുടെ വർധിക്കുന്ന സ്വാധീനവും ചേർന്നതോടെ ഫലം പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
എൽഡിഎഫിന് കൊല്ലം നഷ്ടപ്പെട്ടാൽ അത് വലിയ തിരിച്ചടിയായിരിക്കും. യുഡിഎഫിന് വിജയം ലഭിച്ചാൽ അത് ചരിത്ര നേട്ടമാകും. ബിജെപിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച് വോട്ട് ശതമാനം വർധിപ്പിച്ചാൽ ഭാവിയിലെ വളർച്ചയ്ക്ക് അടിത്തറയാകും.
ഏപ്രിൽ 9ന് കൊല്ലം തന്റെ വിധി പറയും — രണ്ടര പതിറ്റാണ്ടിനിടയിൽ ആദ്യമായി ഫലം എന്താകുമെന്ന് ആരും ഉറപ്പായി പറയാനാകാത്ത സാഹചര്യമാണ്.