പൊതു വഴിയിലൂടെ പോകുന്നവർക്കും സമീപ പ്രദേശത്തെ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയായ വിധത്തിൽ മാലിന്യം അനധികൃതമായി നിക്ഷേപിച്ചതിന്റെ പേരിൽ ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ ചുമത്താൻ ആലപ്പുഴ നഗരസഭയുടെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ശുപാർശ ചെയ്തു.
റെയിൽവേയുടെ സീനിയർ സെക്ഷൻ എഞ്ചിനീയറുടെ പേരിലാണ് പിഴ ശുപാർശ. കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ നടന്ന് പോകുന്ന വഴിയിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിനും സമീപം നീർച്ചാലിൽ മലിനീകരണം ഉണ്ടാക്കിയതിനും ആണ് നടപടി
നഗരസഭയുടെ ബീച്ച് വാർഡിൽ പെടുന്ന ഇ.എസ്.ഐ. വാടയ്ക്കൽ റോഡിന് കിഴക്കുള്ള റെയിൽവേ ക്ലീനിങ് സ്റ്റേഷനു സമീപമാണ് പഴയ മാലിന്യങ്ങൾ കാണപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ പരാതിയെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയത്.
പരിശോധനയിൽ പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും സാരമായി ബാധിക്കുന്ന നിയമലംഘനം നടന്നതായി വ്യക്തമായതിനാലാണ് പിഴ ചുമത്താനുള്ള നടപടിയിലേക്ക് നീങ്ങിയത്.
