കോതമംഗലം: മാലിന്യ ടാങ്കിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം വേങ്ങൂര്‍ സ്വദേശിനിയുടേതാണെന്ന് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി എന്ന സംശയിക്കുന്ന അടിമാലി അടിമാലി സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
കുറുപ്പംപടി വേങ്ങൂര്‍ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ശാന്ത (61) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ മാലിന്യ ടാങ്കിലാണ് മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്‍റെ പിന്നിലാണ് മൃതദേഹം കണ്ടെത്തിയ വീട്. ഹോട്ടലും വീടും കുറുപ്പംപടി സ്വദേശി ഫാ. മാത്യൂസ് ജേക്കബ് കണ്ടോത്തറക്കലിന്‍റെ ഉടമസ്ഥതയിലാണ്. രണ്ടുദിവസം മുമ്പ് ഇവിടെ മോഷണശ്രമം നടന്നതായി വൈദികൻ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വീടിന്‍റെ വർക്ക് ഏരിയയിൽ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം പുറത്തെടുത്തത്.
മാന്‍ഹോളിൽ നിന്നു കിട്ടിയ മൃതദേഹത്തിൽ വസ്ത്രങ്ങളോ ആഭരണങ്ങളോ ഇല്ലായിരുന്നു. ഒരു ചെവി മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് എറണാകുളം റൂറൽ എസ്.പി ഹേമലത, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവർ എത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിച്ചെന്നു പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണത്തിനായി മൂവാറ്റുപുഴ ഡിവൈഎസ്പിയും പെരുമ്ബാവൂര്‍ എഎസ്പിയും ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ നിയോഗിച്ചു. വീടിനെയും പരിസരത്തെയും നന്നായി അറിയുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
