
അന്തരിച്ച നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ നടൻ ജഗദീഷ് അദ്ദേഹത്തെ ഹൃദയസ്പർശിയായി അനുസ്മരിച്ചു. അസാധാരണമായ പ്രതിഭയുള്ള തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസനെന്ന് ജഗദീഷ് പറഞ്ഞു. ലോകസിനിമയിൽ പോലും അദ്ദേഹത്തിന് തുല്യനായ മറ്റൊരു തിരക്കഥാകൃത്ത് ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരക്കഥ എഴുതുന്നതിൽ ശ്രീനിവാസന് ഉണ്ടായിരുന്ന പ്രത്യേകതയെ കുറിച്ചും ജഗദീഷ് വിശദീകരിച്ചു. പ്രീ–പ്രൊഡക്ഷൻ ഘട്ടത്തിൽ പറയുന്ന ആശയങ്ങൾ അദ്ദേഹം ഒരു പേപ്പറിൽ മാർജിൻ നൽകി പോയിന്റുകളായി കുറിച്ചുവയ്ക്കുമായിരുന്നു. അതിനെ പലവട്ടം എഴുതിയും തിരുത്തിയും ഏറ്റവും ശുദ്ധമായ രൂപത്തിലേക്ക് എത്തിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അത്രയേറെ റിഫൈൻഡ് ആയ തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസൻ.
ഒരു സിനിമയിൽ 98 സീനുകൾ ഉണ്ടെങ്കിൽ, 97-ാം സീനിന്റെ തിരക്കഥ പോലും ആദ്യദിവസം തന്നെ എഴുതിക്കൊടുക്കാൻ കഴിയുന്ന അപൂർവ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. സ്വയം കളിയാക്കുന്ന തരത്തിലുള്ള നർമ്മം ആയിരുന്നു അദ്ദേഹത്തിൻറെ ശൈലി, മനുഷ്യ മനശാസ്ത്രത്തെ ആധാരമാക്കിയാണ് അദ്ദേഹം രചനകൾ നടത്തിയതെന്നും ജഗദീഷ് അനുസ്മരിച്ചു.