
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐഎഫ്എഫ്കെജിയിൽ മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി അറിയിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മേളയിൽ വലിയ വിവാദം ഉടലെടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കേന്ദ്ര സർക്കാർ പ്രത്യേക ഇളവ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് 19 സിനിമകളുടെ പ്രദർശനം അനിശ്ചിതത്വത്തിലായത്. ഇതിൽ ലോകചലച്ചിത്ര ചരിത്രത്തിലെ ക്ലാസിക് ചിത്രമായ സെർജി ഐസൻസ്റ്റീന്റെ ‘ബാറ്റിൽഷിപ്പ് പൊട്ടംകിൻ’, പലസ്തീൻ പശ്ചാത്തലത്തിലുള്ള ‘വൺസ് അപ് ഓൺ എ ടൈം ഇൻ ഗസ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ, സ്പാനിഷ് ചിത്രം ‘ബീഫ്’, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് അബ്ദു റഹ്‌മാൻ സിസോക്കോയുടെ ഡോക്യുമെന്ററി ‘ടിംബക്ടൂ’ എന്നിവയും ഉൾപ്പെടുന്നു.

കലാപരമായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന നടപടികളോട് തനിക്ക് കടുത്ത എതിർപ്പ് ഉണ്ടെന്ന് റസൂൽ പൂക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം സിനിമകൾ വിലക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും ജനഹിതത്തെയും ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാർ, ചലച്ചിത്ര വകുപ്പ്, ചലച്ചിത്ര അക്കാദമി എന്നിവയുടെ സംയുക്ത ഇടപെടലിലൂടെയാണ് വിലക്ക് നേരിട്ട മുഴുവൻ സിനിമകൾക്കും പ്രദർശനാനുമതി ഉറപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു. ചിത്രങ്ങൾ പ്രദർശിപ്പിക്കുമോ എന്ന കാര്യത്തിൽ ഡെലിഗേറ്റുകൾക്കിടയിൽ ആശങ്ക നിലനിന്നിരുന്നുവെങ്കിലും, എല്ലാ തടസ്സങ്ങളെയും മറികടന്ന് സിനിമകൾ പ്രദർശിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതായി റസൂൽ പൂക്കുട്ടി വ്യക്തമാക്കി.