
ശബരിമല ∙ ശബരിമല സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ ആശ്വാസമായിത്തീരുകയാണ് ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന അന്നദാനം. വയറും മനസ്സും നിറഞ്ഞ് ഭക്ഷണം കഴിച്ചുതീരുന്ന സന്തോഷത്തോടെയാണ് ഭക്തര്‍ അന്നദാനമണ്ഡപം വിടുന്നത്. ദിവസേന പതിനായിരത്തിലധികം ഭക്തരാണ് ഇവിടെ അന്നദാനം സ്വീകരിക്കുന്നത്. ഈ വര്‍ഷം നടതുറന്നതുമുതല്‍ ശനിയാഴ്ച വരെ ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ നിന്നു ഭക്ഷണം കഴിച്ചത്.
അന്നദാനം ദിവസത്തില്‍ മൂന്നു നേരമാണ് ഒരുക്കുന്നത്.
രാവിലെ 6 മുതല്‍ 11 വരെ — ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, തിളപ്പിച്ച വെള്ളം
ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ — പുലാവ്, ദാള്‍ കറി, അച്ചാര്‍
വൈകീട്ട് 6.45 മുതല്‍ — നട അടയ്ക്കുന്നതുവരെ കഞ്ഞിയും പുഴുക്കും (അസ്ത്രം)
മാസ പൂജാദിനങ്ങളടക്കം നട തുറക്കുന്ന എല്ലാ ദിവസങ്ങളിലും അന്നദാനം ലഭ്യമാണ്. മകരവിളക്കിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഇത്രയധികം ഭക്തരെത്തുന്ന സാഹചര്യത്തിലും യാതൊരു പരാതിയുമില്ലാതെ വൃത്തിയോടെയും ക്രമസൗകര്യത്തോടെയും ഭക്ഷണം നല്‍കാനാകുന്നതില്‍ വലിയ തൃപ്തിയുണ്ടെന്ന് അന്നദാനത്തിന്റെ ചുമതലയിലുള്ള സ്‌പെഷ്യൽ ഓഫീസർ സുനിൽകുമാർ പറഞ്ഞു.
പാചകം, വിളമ്പല്‍, ശുചീകരണം എന്നിവയ്ക്കായി 235 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഭക്തര്‍ ഉപയോഗിച്ച് കഴുകിയ പ്ലേറ്റുകളും ഗ്ലാസുകളും ഡിഷ് വാഷര്‍ ഉപയോഗിച്ച് വീണ്ടും ചൂടുവെള്ളത്തില്‍ കഴുകി ശുചീകരിക്കുന്നു. ഒരേസമയം ആയിരത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പാൻ കഴിയുന്ന അന്നദാനമണ്ഡപം, തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ക്രമീകരണങ്ങൾ നടത്തും.
.
