
കൊല്ലം: സംസ്ഥാനത്തിന്റെ ആഭ്യന്തര ജലഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചവറ ബോട്ട് ടെര്‍മിനലിന്റെ നിര്‍മ്മാണ ഉദ്ഘാടനം ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള നിർവഹിച്ചു . റ്റി.എസ് കനാലും അഷ്ടമുടിക്കായല്‍ ഉള്‍പ്പെടുന്ന പ്രധാന ജലപാതകളിലൂടെ ദ്വീപുകളെയും തീരപ്രദേശങ്ങളെയും കരഭാഗവുമായി ബന്ധിപ്പിക്കുന്നതിന് ഈ ടെര്‍മിനല്‍ നിര്‍ണായക കേന്ദ്രമാകും.
ദേശീയപാത 66-നോട് ചേര്‍ന്ന തന്ത്രപ്രധാനമായ സ്ഥാനത്ത് നിര്‍മ്മിക്കുന്ന ടെര്‍മിനല്‍ ജലഗതാഗതവും റോഡ് ഗതാഗതവും ഏകോപിപ്പിക്കുന്ന മള്‍ട്ടിമോഡല്‍ സൗകര്യങ്ങളോടെയായിരിക്കും പ്രവര്‍ത്തിക്കുക. ആധുനിക സംവിധാനങ്ങളും യാത്രക്കാരുടെ വിശ്രമകേന്ദ്രവും ഉള്‍പ്പെടുത്തി പുതിയ ബോട്ട് ജെട്ടി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ദീര്‍ഘകാല ചരിത്രമുള്ള ഈ പ്രദേശത്ത് 81.6 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ ചുമതല ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിനാണ് നല്‍കിയിരിക്കുന്നത്.
ചടങ്ങില്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീമതി ഷീജ.എം, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടെര്‍മിനലിന്റെ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കോണ്‍ട്രാക്ടര്‍ അറിയിച്ചു.