
ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായുള്ള ഗർഡർ സ്ഥാപിക്കൽ പ്രവർത്തനവും ആരംഭിച്ചു. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളിലായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.
രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി ഇതേവരെ സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപത്തായി 65 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 18 തൂണുകളില്‍ പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. മെട്രോപാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകള്‍ക്കുള്ള 260 പൈലുകളും ഉള്‍പ്പെടെ മൊത്തം 1135 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കളമശ്ശേരിയിലെ കാസ്റ്റിംഗ് യാര്‍ഡിലാണ് ഗര്‍ഡറുകളുടെയും പിയര്‍ ക്യാപുകളുടെയും നിര്‍മാണം അതിവേഗം പുരോഗമിക്കുന്നത്. 100 യു ഗര്‍ഡറുകളുടെയും 72 ഐ ഗര്‍ഡറുകളുടെയും 100 പിയര്‍ ക്യാപുകളുടെയും നിര്‍മാണം ഇതേവരെ പൂര്‍ത്തിയായിട്ടുണ്ട്.
വൈഡക്ട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിര്‍മാണത്തിനുള്ള ടെണ്ടറിംഗ് നടപടികളും പുരോഗമിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
