ആലപ്പുഴ:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജാഥകൾ സംഘടിപ്പിക്കുന്ന പാർട്ടികളും സ്ഥാനാർത്ഥികളും ജാഥ ആരംഭിക്കുന്ന സമയം, സ്ഥലം, കടന്നുപോകുന്ന റൂട്ടുകൾ എന്നിവ മുൻകൂട്ടി പൊലീസിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർദ്ദേശിച്ചു. ജാഥ അവസാനിപ്പിക്കുന്ന സമയം, സ്ഥലവും വ്യക്തമാക്കേണ്ടതാണ്. ലോക്കൽ പൊലീസിന് ആവശ്യമായ ക്രമീകരണം ചെയ്യുന്നതിനാണ് ഈ നിർദ്ദേശം.
പ്രചാരണ ജാഥകളും പൊതുയോഗങ്ങളും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിർദ്ദേശങ്ങളും അനുസരിച്ചായിരിക്കണം. ജാഥ കടന്നുപോകുന്ന മേഖലകളിൽ നിയന്ത്രണ ഉത്തരവുകൾ നിലവിലുണ്ടോ എന്ന് സംഘാടകർ പരിശോധിക്കണം. ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടില്ലെങ്കിൽ കൃത്യമായി പാലിക്കേണ്ടതുണ്ട്.
ഗതാഗത നിയന്ത്രണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വാഹന ഗതാഗതത്തിന് തടസ്സം വരാതിരിക്കാൻ ജാഥയുടെ പാത മുൻകൂട്ടി വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. ജാഥ ഏറെ ദൈർഘ്യമുള്ളതാണെങ്കിൽ,
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ജാഥ ചെറിയ വിഭാഗങ്ങളാക്കി സംഘടിപ്പിക്കാനും കളക്ടർ നിർദ്ദേശിച്ചു. ജാഥയുടെ സമയത്ത് ഡ്യൂട്ടിയിലുള്ള പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
രണ്ടോ അതിലധികമോ രാഷ്ട്രീയ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും ഒരേ സമയം ഒരേ റൂട്ടിലോ അതിലെ ചില ഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിക്കുന്ന പക്ഷം, സംഘാടകർ തമ്മിൽ മുൻകൂട്ടി ആശയവിനിമയം നടത്തണം. ജാഥകൾ തമ്മിൽ കൂട്ടിമുട്ടാതെയും ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കാതെയും ജാഥ ക്രമീകരിക്കാൻ ധാരണയിലെത്തണം. ആവശ്യമായ സാഹചര്യങ്ങളിൽ ലോക്കൽ പൊലീസിന്റെ സഹായവും തേടാവുന്നതാണ്.
ജാഥയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് സാധ്യതയുള്ള വസ്തുക്കൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ കോലം ഉപയോഗിച്ചുള്ള പ്രകടനങ്ങൾ, അതു കത്തിക്കൽ എന്നിവ ഉൾപ്പെടെ പ്രകോപനപരമായ പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
