
ഇടുക്കി: ഇടുക്കി ഡാമിലേക്കുള്ള സന്ദർശക നിയന്ത്രണം ഒഴിവാക്കാൻ സർക്കാർ തീരുമാനമായി. ഇടുക്കി മണ്ഡലത്തിൽ കെഎസ്ഇബിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
ഈ മാസം മൂന്നിന് വിദഗ്ധ സംഘം ഇടുക്കി ഡാം സന്ദർശിച്ചതിനുശേഷം ആണ് മന്ത്രിയും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരും യോഗം ചേർന്നത്. യോഗത്തിൽ, അടുത്ത മാസം ആദ്യം തന്നെ ഇടുക്കി ഡാം സന്ദർശകർക്കായി പൂർണ്ണമായി തുറന്നുകൊടുക്കുമെന്ന് തീരുമാനിച്ചു.
നിലവിൽ ബഗ്ഗി കാറിൽ ദിവസം 800 പേർക്ക് മാത്രമാണ് സന്ദർശനം അനുവദിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ നിയന്ത്രണം നീക്കം ചെയ്ത് കാൽനടയായും സന്ദർശകർക്ക് ഡാം സന്ദർശിക്കാനാകും.
സന്ദർശന നിയന്ത്രണം ഒഴിവാക്കിയതോടെ ജില്ലയിലെ ടൂറിസം മേഖലയ്ക്കും വ്യാപാര രംഗത്തിനും വലിയ ഉണർവ്വ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
