You are currently viewing ജാസ്‌ലിയ ജോൺസൺ അപകടത്തിൽ മരിച്ച കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ

ജാസ്‌ലിയ ജോൺസൺ അപകടത്തിൽ മരിച്ച കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ സിറിയക് പി. ജോർജ് വാഗമണ്ണിൽ പിടിയിൽ

എറണാകുളം: അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോക്ടർ സിറിയക് പി. ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് (മാർച്ച് 6) ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ ഒരു റിസോർട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ആറ് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന സിറിയക് പി. ജോർജ് രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. താടിയും മീശയും വടിച്ച് തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന വിധത്തിൽ ഇയാൾ മാറിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഫെബ്രുവരി 28-ന് രാത്രി അങ്കമാലി ടെൽക് ജംഗ്ഷന് സമീപത്ത് വെച്ചാണ് സിറിയക് ഓടിച്ചിരുന്ന മഹീന്ദ്ര എക്സ്‌യുവി 700 കാർ ഇടിച്ച് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ജാസ്‌ലിയ ജോൺസണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്‌ലിയ ചികിത്സയിൽ കഴിയുന്നതിനിടെ മാർച്ച് 3-ന് മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് ജാസ്‌ലിയയുടെ അവയവങ്ങൾ നാലുപേർക്കായി ദാനം ചെയ്തിരുന്നു.

സിറിയക്കിനെ ഒളിവിൽ കഴിയാൻ സഹായിച്ചെന്നാരോപിച്ച് ഇയാളുടെ പിതാവ് ജോർജ് മാത്യുവിനെ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ കൂടുതൽ ഗൗരവകരമായ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ നീക്കം. ഇതിനിടെ സിറിയക് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ തുടരുന്നതിനിടെയാണ് അറസ്റ്റ് നടന്നത്.

Leave a Reply