
കൊച്ചിയിൽ നിന്ന് 8 കിലോമീറ്റർ അകലെ, 14 ചെറുദ്വീപുകളുടെ മനോഹര സമൂഹമാണ് കടമക്കുടി. പച്ചപ്പിന്റെ പാടങ്ങൾ, നാട്ടുവഴികൾ, കായൽ സൗന്ദര്യം, പുലർകാല ഭംഗി, അസ്തമയ കാഴ്ചകൾ, പൊക്കാളിപ്പാടങ്ങൾ, ദേശാടന പക്ഷികൾ, മീൻപിടിത്തം, ചെറുതോണികളിലെ യാത്ര—ഈ ഗ്രാമീണ മനോഹാരിത നുകരാൻ സഞ്ചാരികൾ ഒഴുകിയെത്തുന്നു. നഗരത്തിന്റെ തിരക്കിൽ നിന്ന് ശാന്തമായ അന്തരീക്ഷം അനുഭവിക്കാൻ കടമക്കുടി ഇഷ്ട ലക്ഷ്യസ്ഥാനമാണ്. റോഡ്, പാലം എന്നിവ വന്നതോടെ യാത്രാബുദ്ധിമുട്ടുകൾ ഇല്ലാതായി, ഇപ്പോൾ വാട്ടർ മെട്രോ കൂടി വരുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടും.
വലിയ കടമക്കുടി, മുരിക്കൽ, പാളയംതുരുത്ത്, പിഴല, കോതാട് എന്നിങ്ങനെ 14 ദ്വീപുകൾ ചേർന്ന കടമക്കുടി, ആനന്ദ് മഹീന്ദ്ര പോലുള്ള വ്യവസായ പ്രമുഖർ പോലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി മാറി. വൈപ്പിൻ നിയോജക മണ്ഡലത്തിലെ 14 ടെർമിനലുകളിൽ കടമക്കുടി, പാളയംതുരുത്ത് ടെർമിനലുകളുടെ നിർമാണം അന്തിമ ഘട്ടത്തിൽ. 2025 അവസാനത്തോടെ ബോട്ടുകളും അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കി സർവീസ് ആരംഭിക്കും. നിലവിൽ വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ പ്രവർത്തന ക്ഷമമാണ്. മുളവുകാട്, പൊന്നാരിമംഗലം, ചേന്നൂർ, പിഴല, ചരിയംതുരുത്ത് എന്നിവിടങ്ങളിലേക്ക് സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു.
2023 ഏപ്രിൽ 25 മുതൽ 19 ബോട്ടുകളുമായി ഹൈക്കോർട്ട്, ഫോർട്ട് കൊച്ചി, വൈപ്പിൻ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് റൂട്ടുകളിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നു, ഏറ്റവും തിരക്ക് ഹൈക്കോർട്ട്-ഫോർട്ട് കൊച്ചി റൂട്ടിൽ. പരിസ്ഥിതി സൗഹൃദ ഗതാഗതം, കുറഞ്ഞ നിരക്ക്, ആസ്വാദ്യകരമായ യാത്ര ഇവയൊക്കെയാണ് വാട്ടർ മെട്രോ സഞ്ചാരികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടതാക്കുന്നത്.
