You are currently viewing ശബരിമല മണ്ഡല പൂജ: നട തുറന്നു; ആയിരങ്ങൾ ദർശന സുകൃതം നേടി

ശബരിമല മണ്ഡല പൂജ: നട തുറന്നു; ആയിരങ്ങൾ ദർശന സുകൃതം നേടി

ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിന്റെ മണ്ഡല പൂജയ്ക്കായി നട ഇന്ന് നടന്നു. ശരണം വിളികളാൽ നിറഞ്ഞ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠർ മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് വിളക്ക് തെളിയിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളുടെയും മാളികപ്പുറം ക്ഷേത്രത്തിന്റെയും നടകൾ തുറന്നു.

ഈ വർഷത്തെ പുതിയ മേൽശാന്തിമാരായി ശബരിമല പുറപ്പെടാ മേൽശാന്തിയായി ഇ.ഡി. പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി എം.ജി. മനു നമ്പൂതിരിയും ചുമതലയേറ്റു. പതിനെട്ടാം പടി കയറി എത്തിയ ഇരുവരെയും സ്ഥാനമൊഴിഞ്ഞ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ആചാരക്രമങ്ങൾ പ്രകാരം ശ്രീകോവിലിലേക്ക് കൈപിടിച്ചുനയിച്ചു. തന്ത്രി കലശാഭിഷേകം നടത്തി ഇരുവരെയും ഔദ്യോഗികമായി സ്ഥാനാരോഹണം നടത്തി.

പുതിയ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നവംബർ 17-ന് ആദ്യമായി നട തുറക്കുക.

ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ, അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉച്ചയ്ക്കോടെ പമ്പയിൽ നിന്ന് ഭക്തസംഘങ്ങളെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു. വെർച്വൽ ക്യൂ വഴി ദിവസം 70,000 പേർക്കും സ്‌പോട്ട് ബുക്കിങ് വഴി 20,000 പേർക്കും ദർശനം അനുവദിക്കുന്നതായി ദേവസ്വം ബോർഡ് അറിയിച്ചു.

നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല മാസപ്പൂജകാലം. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ശബരിമല നട ഡിസംബർ 30-ന് തുറക്കും. 2025 ജനുവരി 14-നാണ് മകരവിളക്ക് മഹോത്സവം.

Leave a Reply