
ശബരിമല ▪️ 2025-26 മണ്ഡല–മകരവിളക്ക് തീർത്ഥാടന സീസണിലെ ആദ്യ 15 ദിവസങ്ങളിൽ ദേവസ്വം ബോർഡിന് 92 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ സീസണിലെ ഇതേ കാലയളവിലെ 69 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 33.33 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
നവംബർ 30 വരെയുള്ള കണക്കുകളാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്.
വരുമാനത്തിന്റെ പ്രധാന പങ്കും അരവണ വിൽപ്പനയിൽ നിന്നാണ്. ആദ്യ 15 ദിവസങ്ങളിൽ അരവണയിലൂടെ ലഭിച്ചത് 47 കോടി രൂപ. ഇത് കഴിഞ്ഞ വർഷത്തെ 32 കോടിയോട് താരതമ്യം ചെയ്യുമ്പോൾ 46.86 ശതമാനം വർധനയാണ്.
അപ്പം വിൽപ്പനയിൽ നിന്നുള്ള വരുമാനം 3.5 കോടി രൂപയായി. കഴിഞ്ഞ സീസണിലും ഇതേ തോതിൽ വരുമാനം ലഭിച്ചിരുന്നു.
കാണിക്ക സമാഹരണത്തിൽ കൂടുതൽ നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 22 കോടി രൂപയായിരുന്നു ഇതേ സമയത്തെ കാണിക്ക വരുമാനം. ഈ സീസണിൽ അത് 26 കോടിയായി ഉയർന്നു—18.18 ശതമാനം വർധന.
നവംബർ 30 വരെ ഏകദേശം 13 ലക്ഷം തീർത്ഥാടകരാണ് ശബരിമലയിൽ എത്തിച്ചേർന്നത്. തുടർന്നുള്ള ദിവസങ്ങളിൽ തീർത്ഥാടകരുടെ ഒഴുക്ക് കൂടി വരുമാനവും ഉയരുമെന്നാണു ദേവസ്വത്തിന്റെ പ്രതീക്ഷ.
