
തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും വലിയ തുറമുഖ പദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖം മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി. പ്രവർത്തനം ആരംഭിച്ച് വെറും 10 മാസത്തിനുള്ളിൽ 500 കപ്പലുകളെ തുറമുഖം സ്വീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകൾ ഉൾപ്പെടെ വിഴിഞ്ഞം തുറമുഖത്ത് ഇതിനകം നങ്കൂരമിട്ടിട്ടുണ്ട്. ആദ്യ വർഷം 3 ലക്ഷം കണ്ടെയിനറുകൾ കൈകാര്യം ചെയ്യണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ, 9 മാസങ്ങൾക്കുള്ളിൽ തന്നെ 10 ലക്ഷത്തിലധികം കണ്ടെയിനറുകൾ കൈകാര്യം ചെയ്തുകൊണ്ട് തുറമുഖം പ്രതീക്ഷകൾ മറികടന്നു.
വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര കവാടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതേ വളർച്ചാ നിരക്ക് തുടരുകയാണെങ്കിൽ, ഒരു വർഷത്തിനുള്ളിൽ 14 ലക്ഷത്തോളം കണ്ടെയിനറുകൾ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
