
തിരുവനന്തപുരം:
ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമായ വിഴിഞ്ഞം മാരിടൈം വ്യവസായ മേഖലയിൽ പുതിയൊരു ചരിത്രം കുറിച്ചു. ജനുവരി മാസത്തിൽ 1.23 ലക്ഷം ടി.ഇ.യു. (TEU) കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതോടെയാണ് തുറമുഖം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കണക്ക് സ്വന്തമാക്കിയത്.

കൈകാര്യം ചെയ്യുന്ന കണ്ടെയ്‌നറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ആഗോള തുറമുഖ റാങ്കിങ്ങിൽ വിഴിഞ്ഞം 83-ാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. പ്രവർത്തനം ആരംഭിച്ചതിനുശേഷം ഇതുവരെ 740 കപ്പലുകളും 15.70 ലക്ഷം ടി.ഇ.യു. ചരക്കുകളും വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തു.
കഴിഞ്ഞ മാസം മാത്രം 62 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. ഇതും ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കപ്പൽ വരവ് എന്ന റെക്കോർഡാണ്. മണിക്കൂറിൽ 30.12 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും ഉയർന്ന ഗ്രോസ് ക്രെയിൻ നിരക്കും (GCR) വിഴിഞ്ഞം തുറമുഖം കൈവരിച്ചു. രാജ്യാന്തര തലത്തിൽ തന്നെ ഗ്രോസ് ക്രെയിൻ നിരക്ക് 30-ന് മുകളിൽ എത്തുക എന്നത് തുറമുഖ മേഖലയിൽ മികച്ച നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.