
ആലപ്പുഴ: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ചേർത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് വലിയവെളി സ്വദേശിയായ രാജേഷിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.

2024 മെയ് 18ന് തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്. പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്ക് തെക്കുഭാഗത്ത്, പൊതുജനങ്ങൾ സഞ്ചരിക്കുന്ന സ്ഥലത്തായിരുന്നു കൊലപാതകം നടന്നത്.
ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്നു രാജേഷ്.തെളിവുകളും സാക്ഷ്യങ്ങളും വിലയിരുത്തിയ കോടതി, കുറ്റം തെളിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.