പകൽസമയത്തെ താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. സൂര്യാഘാതം, ചൂട് മൂലമുള്ള രോഗങ്ങൾ എന്നിവ കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതുക്കിയ ഷെഡ്യൂൾ മെയ് 10 വരെ തുടരും.
പുതിയ നിർദ്ദേശം അനുസരിച്ച്, തൊഴിലാളികൾക്ക് രാവിലെ 7 നും വൈകുന്നേരം 7 നും ഇടയിൽ എട്ട് മണിക്കൂറായി ജോലി സമയം നിശ്ചയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഉയർന്ന ചൂടുള്ള സമയമായ ഉച്ചയ്ക്ക് 12 മുതൽ 3 വരെ നിർബന്ധിത വിശ്രമ കാലയളവ് ഏർപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് തൊഴിലാളികൾക്ക് പ്രഭാത ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുകയും ഉച്ചയ്ക്കുള്ള ഷിഫ്റ്റ് മൂന്ന് മണിക്ക് ആരംഭിക്കുകയും ചെയ്യുമെന്ന് ലേബർ കമ്മീഷണർ സഫ്ന നസ്റുദ്ദീൻ അറിയിച്ചു.