
മിൽ ഉടമകളുടെ ആവശ്യങ്ങളിന്മേൽ സാധ്യമായ എല്ലാ അനുകൂല തീരുമാനവും കൈക്കൊള്ളുമെന്ന് ഭക്ഷ്യ – കൃഷി – ധനകാര്യ മന്ത്രിമാർ മില്ലുടമ സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉറപ്പു നൽകി. കോടതി വിധി നിലനിൽക്കുന്നത് കൊണ്ട് ഒൗട്ടേൺ റേഷ്യോയിൽ വ്യത്യാസം വരുത്താൻ സാധിക്കില്ല. അതേ സമയം 2022 –23ലെ ഒ.ടി.ആർ അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ച് മന്ത്രിസഭയിൽ ആലോചിച്ച് അനുകൂല തീരുമാനം ഉണ്ടാക്കും.
പ്രോസസിങ് ചാർജ്ജ് ക്വിന്റലിന് 20 രൂപ എന്നതിൽ നിന്ന് വർധനവ് നൽകുന്നത് പരിഗണിക്കും. പാലക്കാട് ജില്ലയിൽ ജിഎസ്ടി സംബന്ധിച്ച് നൽകിയ നോട്ടീസ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാമെന്നും മന്ത്രിമാർ ഉറപ്പു നൽകി. ഇൗ ഉറപ്പുകൾ അംഗീകരിച്ച് മില്ലുടമകൾ ഉടൻ നെല്ല് സംഭരണമാരംഭിക്കാൻ തയ്യാറാകണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു.സംഭരണ വിലയിലും കുറഞ്ഞ വിലയ്ക്ക് നെല്ല് എടുത്തുകൊണ്ട് കർഷകരെ ചൂഷണം ചെയ്യുന്ന രീതിയിൽ ചില മില്ലുകൾ എങ്കിലും ഏർപ്പെട്ടിട്ടുണ്ട്.ഇതിൽനിന്ന് അവർ പിന്മാറണം എന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. മില്ലുടമകളുമായി കൊച്ചിയിൽ നടത്തിയ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി. ആർ .അനിൽ നേരിട്ടും കൃഷിമന്ത്രി പി പ്രസാദ്, ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ ഓൺലൈനിലും പങ്കെടുത്തു.
