
ന്യൂഡൽഹി — വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 7,993 സർക്കാർ സ്കൂളുകളിൽ 2024–25 അധ്യായന വർഷത്തിൽ പുതിയ വിദ്യാർത്ഥികളായി ആരും സ്കൂളിൽ ചേർന്നിട്ടില്ല,എന്നാൽ ഈ സ്കൂളുകളിൽ ഇപ്പോഴും 20,000-ത്തിലധികം അധ്യാപകർ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ വിദ്യാർത്ഥികളില്ലാത്ത സ്കൂളുകളുടെ എണ്ണം 38 ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും, ഇത്രയും സ്കൂളുകൾ അധ്യാപകരെ നിലനിർത്തുന്നത് വിദ്യാഭ്യാസ രംഗത്തെ കാര്യക്ഷമതയ്ക്ക് നേരെയുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു.
പശ്ചിമ ബംഗാളിലാണ് ഈ അധ്യാപകരിൽ ഭൂരിപക്ഷവും — ഏകദേശം 86 ശതമാനം — ജോലി ചെയ്യുന്നത്. അതേസമയം, രാജ്യത്ത് 1.04 ലക്ഷം ഏകാധ്യാപക സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിൽ 33 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇവയിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, ഝാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.
ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യാ മാറ്റം, പട്ടണങ്ങളിലേക്കുള്ള കുടിയേറ്റം, വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ വർഷം മാത്രം പ്രാഥമിക ക്ലാസുകളിലെ വിദ്യാർത്ഥി ചേർക്കൽ 25 ലക്ഷത്തോളം കുറഞ്ഞു.വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകരും നയനിർമ്മാതാക്കളും സർക്കാർ ഓഡിറ്റ് നടത്തുകയും ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയും വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.