
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം 2026 ജനുവരി 24ന് വൈകുന്നേരം 4 മണിക്ക് നടക്കും. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെയാണ് വികസന പ്രവൃത്തികൾ നടപ്പാക്കുന്നത്.

തുടർഘട്ടം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ കൈകാര്യം ചെയ്യൽ ശേഷി പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകളായി ഉയരും. ഇതോടെ ആഗോള ട്രാൻഷിപ്പ്മെന്റ് ഹബ്ബുകളുമായി മത്സരിക്കാൻ കഴിവുള്ള തുറമുഖമായി വിഴിഞ്ഞം മാറും.
28,000 TEU വരെ ശേഷിയുള്ള ലോകത്തിലെ നെക്സ്റ്റ്-ജനറേഷൻ മെഗാ കണ്ടെയ്നർ കപ്പലുകളെ സ്വീകരിക്കാൻ കഴിയുന്ന തരത്തിലാണ് തുറമുഖ സൗകര്യങ്ങൾ വിപുലീകരിക്കുന്നത്. ആഴക്കടൽ സൗകര്യങ്ങൾ, അത്യാധുനിക ക്രെയിനുകൾ, ലജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും വികസനത്തിന്റെ ഭാഗമായി ഒരുക്കും.
രാജ്യത്തിന്റെ സമുദ്രവ്യാപാര രംഗത്ത് കേരളത്തെ മുൻനിരയിലെത്തിക്കുന്ന പദ്ധതിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറുമെന്ന് അധികൃതർ വ്യക്തമാക്കി. വികസന ഘട്ടം പൂർത്തിയാകുന്നതോടെ തൊഴിലവസരങ്ങൾ വർധിക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ ഊർജം ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.