തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന ഇന്ന് രാവിലെ 8 മണിക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി.എംഎസ്‌സി ഐറിന എത്തുന്ന ആദ്യത്തെ തുറമുഖമായി വിഴിഞ്ഞം ഇതിലൂടെ ചരിത്രം കുറിച്ചു. 399.9 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള ഐറിന 24,346 ടിഇയു കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണ്.
കപ്പലിൽ ക്യാപ്റ്റനുള്‍പ്പെടെ 35 ജീവനക്കാരാണ് സഞ്ചരിക്കുന്നത്. നിലവിൽ വിഴിഞ്ഞം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്പോസ്റ്റ് സൗകര്യം ഇല്ലാത്തതിനാൽ കപ്പലിലെ ജീവനക്കാർക്ക് കരയിൽ ഇറങ്ങാൻ അനുമതിയില്ല. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമേ ഇമിഗ്രേഷൻ ചെക്പോസ്റ്റ് അനുവദിക്കുകയുള്ളൂ.
സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട ഐറിന, സ്പെയിനിലേക്കാണ് അടുത്ത യാത്ര.
കപ്പലിന്റെ ക്യാപ്റ്റൻ തൃശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ്. 29 വർഷമായി കപ്പൽ മേഖലയിലുള്ള വില്ലി ആന്റണി, 14 വർഷമായി എംഎസ്‌സി കമ്പനിയിൽ ക്യാപ്റ്റനാണ്. സ്വന്തം നാട്ടിലെ തുറമുഖത്ത് ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു
ഐറിനയുടെ വരവ് വിഴിഞ്ഞം തുറമുഖം ആഗോള ചരക്ക് ഗതാഗതത്തിൽ പ്രധാന കേന്ദ്രമാവാനുള്ള സാധ്യതകൾ കൂടുതൽ ശക്തിപ്പെടുത്തുന്നു. തുറമുഖത്തിന്റെ ഭൗഗോളിക സ്ഥാനവും ആധുനിക സൗകര്യങ്ങളും ലോകത്തെ വമ്പൻ കപ്പലുകൾക്ക് ഇന്ത്യയിലെ പ്രധാന കവാടമാകാൻ വഴിയൊരുക്കുന്നു
