കൊച്ചി: പ്രശസ്ത സംവിധായകനും നടനുമായ നാദിർഷ തന്റെ വളർത്തുപൂച്ചയുടെ മരണത്തിൽ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. പാലാരിവട്ടം മാമംഗലത്തുള്ള സ്വകാര്യ പെറ്റ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്.
നാദിർഷയുടെ കുടുംബം വളർത്തിയിരുന്ന ആരോഗ്യവാനായ പൂച്ചയെ കുളിപ്പിക്കാൻ ആശുപത്രിയിൽ കൊണ്ടുപോയതായിരുന്നു. എന്നാൽ, ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥയും പരിചയക്കുറവുമാണ് പൂച്ചയുടെ മരണത്തിന് കാരണമെന്ന് നാദിർഷ സോഷ്യൽ മീഡിയയിൽ ആരോപിച്ചു. “ഒന്നുമറിയാത്ത ബംഗാളികളും മലയാളികളും ചേർന്നവരുടെ കൈയിൽ കൊടുത്തു.. ഈ പാവത്തെ അവർ കൊന്നു,” എന്നായിരുന്നു നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ആശുപത്രിയിലെ ജീവനക്കാർക്ക് ആവശ്യമായ വിദ്യാഭ്യാസവും പരിചയവും ഇല്ലെന്നും, വളർത്തുമൃഗങ്ങളെ ഇവിടേക്ക് കൊണ്ടുവരരുതെന്നും നാദിർഷ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതി നൽകി. നാദിർഷയുടെ പോസ്റ്റിന് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ച് കമന്റുകൾ രേഖപ്പെടുത്തിയത്, സമാന അനുഭവങ്ങൾ പങ്കുവച്ചവരും ഉണ്ടായിരുന്നു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
