ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം ജൂൺ 25-ന് ഉച്ചയ്ക്ക് 12.01ന് വിക്ഷേപിച്ച ആക്സിയം-4 ദൗത്യത്തിലൂടെ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തി. 41 വർഷങ്ങൾക്ക് ശേഷം രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും, ഐഎസ്എസിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ് ശുഭാംശു.
അമേരിക്കൻ സ്വകാര്യ കമ്പനി ആക്സിയം സ്പേസ്, നാസ, ഐഎസ്ആർഒ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സഹകരണത്തിലാണ് ദൗത്യം. 28 മണിക്കൂർ നീണ്ട യാത്രയ്ക്കുശേഷം ജൂൺ 26-ന് വൈകിട്ട് നാലരയോടെ പേടകം ഐഎസ്എസിൽ ഡോക്ക് ചെയ്തു.ശുഭാംശുവും സംഘവും 14 ദിവസത്തേക്ക് ഐഎസ്എസിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് പുതിയ വഴിത്തിരിവാണ് ഈ ദൗത്യം എന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.
