
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കവെ ടെലിപ്രോംപ്റ്റർ തകരാറിലായത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു രസകരമായ നിമിഷമാക്കി.
“ടെലിപ്രോംപ്റ്റർ പ്രവർത്തിക്കുന്നില്ലെങ്കിലും അതില്ലാതെ പ്രസംഗിക്കാൻ എനിക്ക് പ്രയാസമില്ല,” എന്ന് ട്രംപ് പറഞ്ഞു. പിന്നാലെ, “ഈ ടെലിപ്രോംപ്റ്റർ നിയന്ത്രിക്കുന്നവർ വലിയ പ്രശ്‌നത്തിലാകും,” എന്നും ചെറിയ ഭീഷണി കലർന്ന സ്വരത്തിൽ ട്രംപ് പറഞ്ഞു. പ്രസംഗത്തിന്റെ തുടക്കത്തിൽ ട്രംപിന്റെ ഈ വാക്കുകൾ ലോക നേതാക്കളെയും പ്രതിനിധികളെയും ചിരിപ്പിച്ചു.
ടെലിപ്രോംപ്റ്റർ ഇല്ലാതെ സംസാരിക്കുന്നത് തനിക്ക് “ഹൃദയത്തിൽ നിന്ന് നേരിട്ട് സംസാരിക്കാൻ അവസരം നൽകുന്നു” എന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ, യു.എൻ. സൗകര്യങ്ങളെ കുറിച്ച് കൂടുതൽ പരിഹസിച്ചുകൊണ്ട് “ഒരു മോശം ടെലിപ്രോംപ്റ്ററും ഒരു മോശം എസ്കലേറ്ററും മാത്രമാണ് യു.എൻ. നൽകിയിരിക്കുന്നത്” എന്നും ട്രംപ് ചൂണ്ടിക്കാട്ടി. നേരത്തെ, ട്രംപും ഫസ്റ്റ് ലേഡി മെലാനിയയും കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോൾ എസ്കലേറ്ററിൽ തകരാറുണ്ടായിരുന്നതാണ്.
ടെക്നിക്കൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും, ട്രംപ് അച്ചടിച്ച കുറിപ്പുകളിലേക്ക് മാറി കുടിയേറ്റം, ആഗോള സംഘർഷങ്ങൾ, സമാധാന സംരക്ഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് തന്റെ പ്രസംഗം തുടർന്നു.
ട്രംപിന്റെ പ്രകടനത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അഭിനന്ദിച്ചു. “ബുദ്ധിയുള്ള ഒരു പ്രസിഡന്റിനെ കിട്ടിയത് സന്തോഷകരമാണ്” എന്നും, സാങ്കേതിക സഹായമില്ലാതെ തന്നെ വ്യക്തവും ഉറച്ചതുമായ വിദേശനയ സന്ദേശം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും വാൻസ് പ്രസ്താവിച്ചു.
എസ്കലേറ്ററും ടെലിപ്രോംപ്ടറും പ്രവർത്തിക്കാത്തത് ആകസ്മികമായുണ്ടായ സാങ്കേതിക തകരാറുകൾ കാരണമാണ് എന്ന് യു എൻ ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും വൈറ്റ് ഹൗസ് അന്വേഷണത്തിന് ഉത്തരവിട്ടു.
