You are currently viewing വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യയിലെ ആദ്യ എൽഎൻജി ബങ്കറിംഗ് പദ്ധതി ഉടൻ യാഥാർത്ഥ്യമാകും

വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യയിലെ ആദ്യ എൽഎൻജി ബങ്കറിംഗ് പദ്ധതി ഉടൻ യാഥാർത്ഥ്യമാകും

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖം വഴി കേരളത്തിന് അഭിമാനാർഹമായ മറ്റൊരു നേട്ടം കൂടി. ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ്-ടു-ഷിപ്പ് എൽഎൻജി ബങ്കറിംഗ് പദ്ധതി ഉടൻ യാഥാർഥ്യമാകുന്നു. മുംബൈയിൽ നടക്കുന്ന ഇന്ത്യ മാരിടൈം വീക്കിനു മുന്നോടിയായി, അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ്യും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL)യും തമ്മിൽ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചു.

രാജ്യത്തിന്റെ സമുദ്ര ഊർജപരിവർത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലായി ഈ പദ്ധതി വിലയിരുത്തപ്പെടുന്നു. കരാർ കൈമാറ്റം അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ അശ്വനി ഗുപ്തയും ബിപിസിഎൽ ഗ്യാസ് ബിസിനസ് ഹെഡ് രാഹുൽ ടണ്ടൻയും നിർവഹിച്ചു. ചടങ്ങിൽ ബിപിസിഎൽ മാർക്കറ്റിംഗ് ഡയറക്ടർ ശുഭങ്കർ സെൻ, ഐ & സി ബിസിനസ് ഹെഡ് മനോജ് മേനോൻ, എവി.പി.പി.എൽ സിഇഒ പ്രദീപ് ജയരാമൻ എന്നിവർ പങ്കെടുത്തു.

പദ്ധതി പൂർത്തിയായാൽ, അന്താരാഷ്ട്ര കപ്പലുകൾക്ക് എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും. കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും നെറ്റ് സിറോ എമിഷൻ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ശക്തിയേകുകയും ചെയ്യുന്ന ഈ പദ്ധതി, സ്ഥിരതയുള്ള സമുദ്ര ഗതാഗതത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.

Leave a Reply