You are currently viewing ‘സഞ്ചാർ സാഥി’ നിർബന്ധിതമാക്കുന്ന ഉത്തരവ് പിൻവലിച്ചു; സ്വകാര്യതാ ലംഘിക്കുമെന്ന ആരോപണത്തെ തുടർന്ന് കേന്ദ്രം പിന്മാറി

‘സഞ്ചാർ സാഥി’ നിർബന്ധിതമാക്കുന്ന ഉത്തരവ് പിൻവലിച്ചു; സ്വകാര്യതാ ലംഘിക്കുമെന്ന ആരോപണത്തെ തുടർന്ന് കേന്ദ്രം പിന്മാറി

ന്യൂഡൽഹി: സൈബർ തട്ടിപ്പിനെയും ഫോൺ മോഷണങ്ങളെയും തടയാൻ എല്ലാ പുതിയ സ്മാർട്ട്ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമായി പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട കേന്ദ്രസർക്കാരിന്റെ ഉത്തരവ് കടുത്ത വിമർശനങ്ങളെ തുടർന്ന് പിൻവലിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന് ആരോപിച്ചാണ് ഡിജിറ്റൽ അവകാശ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത്.

സർക്കാരിന്റെ ഉത്തരവ് സ്വകാര്യതയുടെ ലംഘനവും നിരീക്ഷണത്തിന് സാധ്യതയുള്ള ഉപകരണവും ആകുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. നിർബന്ധിത ആപ്പ് പ്രീ-ഇൻസ്റ്റലേഷൻ പൗരന്മാരുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വ്യാജ IMEI നമ്പറുകളുള്ള ഉപകരണങ്ങളാൽ ഉണ്ടാകുന്ന ഭീഷണികൾ ഒഴിവാക്കുന്നതിനും വേണ്ടിയായിരുന്നു നടപടി എടുത്തതെന്ന് കേന്ദ്രം വിശദീകരിച്ചു. മോഷണം പോയ ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഫോൺ അസലാണോ എന്ന് പരിശോധിക്കാനും ഈ ആപ്പ് സഹായകമാണെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.

എന്നാൽ ശക്തമായ പ്രതികരണങ്ങൾ തുടര്‍ന്നതോടെ, സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് പൂർണ്ണമായും ഓപ്ഷണൽ ആയിരിക്കും എന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിനകം 1.4 കോടി പേർ സ്വമേധയാ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും അതിനാൽ നിർബന്ധിത പ്രീ-ഇൻസ്റ്റലേഷൻ ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു.

Leave a Reply