
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഡിസംബർ 2025ലെ ഇന്ത്യാ സന്ദർശനത്തിന് മുൻപ് നൽകിയ അഭിമുഖത്തിൽ യുഎസിന്റെ ഇരട്ടത്താപ്പ് നയത്തെ ശക്തമായി അപലപിച്ചു. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിനെ യുഎസ് വിമർശിക്കുന്നുവെങ്കിലും, അതേ സമയം യുഎസ് തന്നെ റഷ്യയിൽ നിന്ന് ന്യൂക്ലിയർ പവർ പ്ലാന്റുകൾക്കായി ലോ-എൻറിച്ച്ഡ് യുറേനിയം ഇറക്കുമതി തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2024-ൽ യുഎസ് റഷ്യൻ യുറേനിയം ഇറക്കുമതി നിരോധിക്കുന്ന നിയമം പാസാക്കിയെങ്കിലും, 2027 വരെ താൽക്കാലിക ഇളവുകൾ അനുവദിക്കുന്ന വ്യവസ്ഥയുണ്ട്. ഇതിലൂടെ അമേരിക്കൻ കമ്പനികൾക്ക് പരിമിത ഇറക്കുമതി തുടരാൻ കഴിഞ്ഞു. നിരോധനത്തിന് മുമ്പ് യുഎസിന് റഷ്യ പ്രധാന യുറേനിയം വിതരണക്കാരനായിരുന്നു. 2024-ൽ റഷ്യയും തിരിച്ചടിയായി കയറ്റുമതി നിയന്ത്രണമേർപ്പെടുത്തിയെങ്കിലും, പ്രത്യേക ഒഴിവുകളിലൂടെ ചില വ്യാപാരം തുടരുന്നു.
ഈ പശ്ചാത്തലത്തിൽ, യുഎസ് റഷ്യൻ ഇന്ധനം വാങ്ങുമ്പോൾ ഇന്ത്യയ്‌ക്കെതിരെ വിമർശനം ഉയർത്തുന്നത് നീതിയല്ലെന്ന് പുതിൻ വ്യക്തമാക്കി. യു.എസ്.ക്കു വാങ്ങാമെങ്കിൽ ഇന്ത്യക്കും അതേ അവകാശം ഉണ്ടാകണമെന്ന് അദ്ദേഹം വാദിച്ചു.
