
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളിലെ തടസ്സങ്ങളെത്തുടർന്ന് രാജ്യത്ത് വിമാനം യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ, ആഭ്യന്തര വിമാന നിരക്കുകൾക്ക് കേന്ദ്ര സർക്കാർ പരിധി ഏർപ്പെടുത്തി. യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാനാണെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.
പുതിയ നിരക്ക് പരിധികൾ വിമാന യാത്രയുടെ ദൂരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യവസ്ഥകൾ ഇപ്രകാരമാണ്:
500 കിലോമീറ്റർ വരെ: പരമാവധി ₹7,500
500–1,000 കിലോമീറ്റർ: പരമാവധി ₹12,000
1,000–1,500 കിലോമീറ്റർ: പരമാവധി ₹15,000
1,500 കിലോമീറ്ററിന് മുകളിൽ: പരമാവധി ₹18,000
എയർലൈൻ കമ്പനികളുടെ വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ട്രാവൽ പോർട്ടലുകൾ എന്നിവയുൾപ്പെടെ എല്ലാ ബുക്കിംഗ് ചാനലുകളിലും ഈ പരിധികൾ നിർബന്ധമായും പാലിക്കേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ ബിസിനസ് ക്ലാസ് സർവീസുകൾക്കും ഉഡാൻ (UDAN) നിയന്ത്രിത നിരക്കിലുള്ള റീജിയണൽ സർവീസുകൾക്കും ഈ പരിധികൾ ബാധകമല്ല.
വിമാന സർവീസുകൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ നിരക്ക് നിയന്ത്രണം തുടരുമെന്നും, നിർദ്ദേശങ്ങൾ ലംഘിക്കുന്ന വിമാനക്കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെ ചൂഷണം തടയുന്നതിനും അനിശ്ചിത സാഹചര്യങ്ങളിൽ നിരക്ക് സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ഇടപെടലാണ് സർക്കാരിന്റെ ഈ നടപടി.
