
തായ്‌ലൻഡ്–കംബോഡിയ അതിർത്തിയിലെ സിസാക്കറ്റ് പ്രവിശ്യയിൽ ഉണ്ടായ ഏറ്റുമുട്ടൽ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാക്കി. 15 മുതൽ 20 മിനിറ്റ് വരെ നീണ്ട വെടിവെപ്പിൽ പലർക്കും പരിക്കേറ്റതോടെ രണ്ട് രാജ്യങ്ങളും ഉയർന്ന ജാഗ്രതയിലാണ്.

തർക്ക മേഖലയിലുള്ള റോഡ് നിർമാണ പ്രവർത്തനങ്ങൾക്ക് സുരക്ഷ നൽകുന്നതിനിടെയാണ് കംബോഡിയൻ സേന വെടിയുതിർന്നതെന്ന് തായ്‌ലൻഡ് ആരോപിച്ചു. വെടിവെപ്പിൽ രണ്ട് തായ് സൈനികർക്കാണ് പരിക്ക് പറ്റിയത്. എന്നാൽ, തായ് സേന തന്നെ ആദ്യം ഹാൻഡ്‌ഗൺ, റോക്കറ്റ്, മോർട്ടാർ എന്നിവ ഉപയോഗിച്ച് ആക്രമിച്ചതാണെന്ന് കംബോഡിയ മറുപടി നൽകി. തങ്ങൾ ഉടൻ തന്നെ വെടിനിർത്തൽ അഭ്യർഥിച്ചതും കംബോഡിയ വ്യക്തമാക്കി.
രാത്രിയോടെ സംഘർഷം കൂടുതൽ രൂക്ഷമായി. അധിക ഷെല്ലിംഗ് തായ് പോസ്റ്റിൽ പതിച്ച് ഒരു സൈനികൻ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന്, ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കംബോഡിയൻ നിലയങ്ങളെ ലക്ഷ്യമിട്ട് തായ് എഫ്–16 യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. അതിർത്തിക്കരികിലേക്ക് കംബോഡിയൻ ടാങ്കുകളും റോക്കറ്റ് ലോഞ്ചറുകളും നീങ്ങുന്നതായി റിപ്പോർട്ടുണ്ട്.
നാല് അതിർത്തി പ്രവിശ്യകളിൽ വസിക്കുന്നവരെ മുൻകരുതലിന്റെ ഭാഗമായി ഒഴിപ്പിക്കണമെന്നും അധികാരികൾ അറിയിച്ചു. രാത്രി മുഴുവൻ സ്ഫോടന ശബ്ദവും സേനയുടെ ശക്തമായ സാന്നിധ്യവും നാട്ടുകാർ റിപ്പോർട്ട് ചെയ്തു.
2025ലെ വെടിനിർത്തൽ കരാർ ലംഘിക്കുന്ന തരത്തിലാണ് പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. കൂടുതൽ രൂക്ഷത ഒഴിവാക്കാൻ ഇരു രാജ്യങ്ങളും നിയന്ത്രണം പാലിക്കണമെന്നും തർക്കം നയതന്ത്ര മാർഗങ്ങൾ വഴി പരിഹരിക്കണമെന്നും ആസിയാൻ നിരീക്ഷകർ ആവശ്യപ്പെട്ടു.