
കോൺഗ്രസ് എംപി ശശി തരൂരിനെ സന്നദ്ധ സംഘടനയായ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ് ഇന്ത്യ) ഏർപ്പെടുത്തിയ പ്രഥമ ‘വീർ സവർക്കർ ഇന്റർനാഷണൽ ഇംപാക്ട് അവാർഡ് 2025’ ന് തെരഞ്ഞെടുത്തു,എന്നാൽ, ഈ പുരസ്കാരം സ്വീകരിക്കില്ലെന്ന് തരൂർ വ്യക്തമാക്കിയതോടെ പ്രഖ്യാപനം വിവാദത്തിൽ മുങ്ങി.

തനിക്കു പുരസ്കാര പ്രഖ്യാപനത്തെക്കുറിച്ച് മുൻകൂട്ടി അറിവൊന്നും ഇല്ലായിരുന്നുവെന്നും, മാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച വിവരം ആദ്യമായി ലഭിച്ചതെന്നും തരൂർ പ്രതികരിച്ചു. പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സവർക്കറുടെ പേരിലുള്ള അവാർഡ് ഒരു കോൺഗ്രസ് നേതാവും സ്വീകരിക്കരുതെന്ന് കെ. മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. പാർട്ടിയുടെ ആശയാധിഷ്ഠിത നിലപാടുകൾക്കു വിരുദ്ധമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവാദത്തിനിടെ സംഘാടകർ വ്യത്യസ്തമായ വാദവുമായി രംഗത്തെത്തി. ജൂറി ചെയർമാൻ തരൂരിനെ നേരിൽക്കണ്ട് പുരസ്കാര വിവരം അറിയിക്കുകയും, അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തെന്നതാണ് സംഘാടകരുടെ അവകാശവാദം. ഈ പ്രസ്താവനയും തരൂരിന്റെ നിലപാടും തമ്മിലുള്ള വൈരുധ്യം രാഷ്ട്രീയ രംഗത്ത് കൂടുതൽ ചർച്ചകൾക്കിടയാക്കുന്നു.
.