
നെടുമങ്ങാട്:ഹോട്ടലിൽ രാവിലെ ചായ തയ്യാറാക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരിക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോടുള്ള ഒറേസാ ഹോട്ടലിൽ ഗ്യാസ് ലീക്കിനെ തുടർന്ന് ഉണ്ടായ പൊട്ടിത്തെറിയിൽ ചികിത്സയിലായിരുന്ന ജീവനക്കാരി കൂടി മരിച്ചു. സിമി സന്തോഷ് (44) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. അപകടം നടന്ന കടയിലെ ജീവനക്കാരിയായിരുന്നു സിമി. ഇതോടെ ഈ സംഭവത്തിൽ മരണം രണ്ടായി. നേരത്തെ നവാസ് എന്നയാൾ മരിച്ചിരുന്നു.

ഡിസംബർ 14ന് രാവിലെയാണ് അപകടം ഉണ്ടായത്. ചായ തയ്യാറാക്കുന്നതിനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു ശക്തമായ പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. ജീവനക്കാരായ സിമി, രാജി എന്നിവർക്കൊപ്പം ചായ കുടിക്കാനെത്തിയ നവാസിനും പരുക്കേറ്റിരുന്നു. ഒരാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ഗ്യാസ് ലീക്കാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.