
ആലുവ: നെടുമ്പാശ്ശേരി അത്താണി കല്പക നഗറിനെ ഞെട്ടിച്ച് പ്ലംബിംഗ് ജോലിക്കെത്തിയ 18 വയസ്സുകാരനെ കഴുത്തിൽ മുറയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തിൽ ബലരാമന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

പുതിയ വീടിന്റെ പ്ലംബിംഗ് ജോലികൾക്കായി നാല് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ ചായ കുടിക്കാനായി പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിക്കിടെ ഉണ്ടായ അപകടമാണോ, അതോ പ്ലംബിംഗ് ജോലിക്ക് ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം പരിക്കേറ്റതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.