
കൊട്ടാരക്കര: കൊട്ടാരക്കരയുടെ നീതിന്യായ സംവിധാനത്തെ കൂടുതൽ ശക്തവും ആധുനികവുമാക്കുന്ന സുപ്രധാന ഇടപെടലിന്റെ ഭാഗമായി എറണാകുളത്ത് ഹൈക്കോടതി രജിസ്ട്രാറെ നേരിൽ സന്ദർശിച്ച് നടത്തിയ ചർച്ചയിൽ, കൊട്ടാരക്കരയിൽ അഞ്ച് ഏക്കർ ഭൂമി കൈമാറുകയാണെങ്കിൽ കേന്ദ്ര–സംസ്ഥാന ഫണ്ടുകൾ സംയോജിപ്പിച്ച് ഒരു മാതൃകാ കോടതി സമുച്ചയം സ്ഥാപിക്കാൻ സാധിക്കുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

നിലവിലുള്ള കോടതികൾക്ക് ഒരു വിധത്തിലുള്ള നഷ്ടവും ഉണ്ടാകാതെ, പുതിയ കോടതികൾ അനുവദിക്കുന്നതിനാവശ്യമായ കെട്ടിടങ്ങൾ, അഭിഭാഷകരും ബാർ അസോസിയേഷനും വേണ്ടിയുള്ള ആധുനിക സൗകര്യങ്ങൾ, ജുഡീഷ്യൽ ഓഫീസർമാർക്കായുള്ള ഔദ്യോഗിക വസതികൾ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര കോടതി സമുച്ചയമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിക്കാവശ്യമായ മൊത്തച്ചെലവിന്റെ 60 ശതമാനം കേന്ദ്ര സർക്കാർ വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര നിയമ-ന്യായ വകുപ്പ് മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ ഉറപ്പുനൽകിയതായും, ശേഷിക്കുന്ന 40 ശതമാനം ഫണ്ട് സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടതുണ്ടെന്നും എംപി വ്യക്തമാക്കി.