You are currently viewing കെ.എസ്.ആർ.ടി.സി–എസ്.ബി.ഐ കോർപ്പറേറ്റ് സാലറി പാക്കേജ്: അപകട ഇൻഷുറൻസ് തുക കൈമാറി

കെ.എസ്.ആർ.ടി.സി–എസ്.ബി.ഐ കോർപ്പറേറ്റ് സാലറി പാക്കേജ്: അപകട ഇൻഷുറൻസ് തുക കൈമാറി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി–സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കോർപ്പറേറ്റ് സാലറി പാക്കേജിന്റെ ഭാഗമായി ലഭിക്കുന്ന ഒരു കോടി രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് തുക, കെ.എസ്.ആർ.ടി.സി പൂവാർ യൂണിറ്റിലെ ഡ്രൈവറായിരുന്ന പരേതനായ സുഗതന്റെ ആശ്രിതർക്ക് കൈമാറി. 2026 ജനുവരി 20 ചൊവ്വാഴ്ച വൈകിട്ട് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി തുക കൈമാറി.

ചടങ്ങിൽ കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, എസ്.ബി.ഐ ഉദ്യോഗസ്ഥർ, ഇൻഷുറൻസ് പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ കെ.എസ്.ആർ.ടി.സി, ജീവനക്കാരുടെ ജീവിതസുരക്ഷയും കുടുംബങ്ങളുടെ ഭാവിയും ഉറപ്പാക്കുന്നതിനായി വിപുലമായ ക്ഷേമപദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ചടങ്ങിൽ നേതൃത്വം വ്യക്തമാക്കി. ജീവനക്കാർക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളോ പ്രതിസന്ധികളോ അവരുടെ കുടുംബങ്ങളെ തളർത്താതിരിക്കാനുള്ള ലക്ഷ്യത്തോടെയാണ് ‘കോർപ്പറേറ്റ് സാലറി പാക്കേജ്’ ആവിഷ്കരിച്ചതെന്നും ഇത് ചരിത്രപരമായ ചുവടുവെപ്പായി മാറിയതായും അധികൃതർ പറഞ്ഞു.

2013 മുതൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് വിതരണം ചെയ്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഈ സാഹചര്യം പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി, ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ബി.ഐ പ്രതിനിധികളുമായി നടത്തിയ നിരവധി ചർച്ചകളുടെ ഫലമായി, 2025 മേയ് 5ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായി പ്രത്യേകമായി തയ്യാറാക്കിയ ‘കോർപ്പറേറ്റ് സാലറി പാക്കേജ്’ കരാറിൽ എസ്.ബി.ഐയും കെ.എസ്.ആർ.ടി.സി യും ഒപ്പുവെച്ചു.
ഈ പാക്കേജിന്റെ ആനുകൂല്യങ്ങൾ 2025 ജൂൺ 4 മുതൽ കെ.എസ്.ആർ.ടി.സി യിലെ ഏകദേശം 22,500 സ്ഥിരം ജീവനക്കാർക്ക് ലഭ്യമാണ്. ജീവനക്കാർക്ക് ഒരു കോടി രൂപ വരെ ലഭ്യമാകുന്ന വ്യക്തിഗത അപകട ഇൻഷുറൻസ് ഉൾപ്പെടെ വിവിധ ഇൻഷുറൻസ് പരിരക്ഷകളാണ് പാക്കേജിന്റെ പ്രധാന സവിശേഷത.

യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഇല്ലാതെ (സീറോ കോസ്റ്റ്) ലഭിക്കുന്ന ഈ സുരക്ഷാ പദ്ധതി കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ തൊഴിലാളി സൗഹൃദ സമീപനത്തിന്റെ തെളിവാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിലൂടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ വലിയൊരു ആശ്വാസമാണ് കൈവന്നിരിക്കുന്നത്.

സമഗ്ര ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന സവിശേഷതകൾ: • ജോലി സമയത്തോ അല്ലാതെയോ ഉണ്ടാകുന്ന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടാൽ കുടുംബത്തിന് ₹1 കോടി രൂപയുടെ സാമ്പത്തിക സഹായം. • അപകടം മൂലം പൂർണ്ണ വൈകല്യം സംഭവിച്ചാൽ ₹1 കോടി വരെയും, ഭാഗിക വൈകല്യത്തിന് ₹80 ലക്ഷം വരെയും ഇൻഷുറൻസ് പരിരക്ഷ. • സ്വാഭാവിക മരണത്തിന് അർഹതയുള്ള ജീവനക്കാരുടെ കുടുംബത്തിന് ₹6 ലക്ഷം രൂപ അടിയന്തര സഹായം.

കുടുംബത്തിന്റെ ഭാവിക്കായി പ്രത്യേക കരുതൽ: അപകടം സംഭവിച്ച ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ₹10 ലക്ഷം വരെ സഹായം, പെൺമക്കളുടെ വിവാഹത്തിനായി ₹5 ലക്ഷം മുതൽ പരമാവധി ₹10 ലക്ഷം വരെ അധിക സഹായം, കൂടാതെ വിദേശ മരുന്നുകളും അത്യാധുനിക ചികിത്സാ ഉപകരണങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക മെഡിക്കൽ കവറേജും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ സുരക്ഷയും ദീർഘകാല പരിരക്ഷയും: ₹2 ലക്ഷം മുതൽ ₹30 ലക്ഷം വരെ വിവിധ മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകൾ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ശേഷവും 75 വയസ്സ് വരെ ഈ ഇൻഷുറൻസ് പുതുക്കി ഉപയോഗിക്കാമെന്നത് ജീവനക്കാർക്ക് വലിയ ആശ്വാസമാകുന്നുവെന്നും അധികൃതർ അറിയിച്ചു.

എസ്.ബി.ഐയ്ക്കു പുറമേ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും സമാന കരാർ ഒപ്പുവെച്ചതോടെ, ജീവനക്കാർക്ക് തങ്ങൾക്ക് അനുയോജ്യമായ ബാങ്കിംഗ് സേവനങ്ങളും ആനുകൂല്യങ്ങളും തിരഞ്ഞെടുക്കാനുള്ള അവസരവും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്.

Leave a Reply