
350-ത്തിലധികം ആളുകളുമായി സഞ്ചരിച്ചിരുന്ന ഒരു ഫെറി ദക്ഷിണ ഫിലിപ്പീൻസിൽ മുങ്ങി. ഇതിനെ തുടർന്ന് ഫിലിപ്പീൻ കോസ്റ്റ് ഗാർഡ്, നാവികസേന, പ്രാദേശിക മത്സ്യതൊഴിലാളികളുടെ ബോട്ടുകൾ എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ രക്ഷാപ്രവർത്തനം ആരംഭിച്ചു.
സാംബൊആംഗ നഗരത്തിൽ നിന്ന് സുലു പ്രവിശ്യയിലെ ജോളോ ദ്വീപിലേക്കായിരുന്നു ഫെറിയുടെ യാത്ര. ഫെറിയിൽ 332 രജിസ്റ്റർ ചെയ്ത യാത്രക്കാരും 27 ജീവനക്കാരുമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഇന്നത്തെ കണക്കു പ്രകാരം 317 പേരെ രക്ഷപ്പെടുത്തി. 18 മൃതദേഹങ്ങൾ കണ്ടെത്തിയതായും 24 പേരെ കാണാതായതായും അധികൃതർ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണ്.
അപകടത്തിന് കാരണമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അധികൃതർ അനുശോചനം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും വിനിയോഗിക്കുമെന്നും അറിയിച്ചു.