
ആഗോള എണ്ണവിലകൾ മാർച്ച് 10, 2026-ന് കുത്തനെ ഇടിഞ്ഞു. ഒരു ദിവസം മുൻപ് രേഖപ്പെടുത്തിയിരുന്ന ഉയർന്ന നിരക്കുകളിൽ നിന്ന് വിപണി പിന്നോട്ടു പോയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കുറയാനിടയുണ്ടെന്ന സൂചനകളും പ്രധാന രാജ്യങ്ങളുടെ ഇടപെടലുകളും വിപണിയിൽ ആശ്വാസം സൃഷ്ടിച്ചതാണ് വില ഇടിയാൻ പ്രധാന കാരണം.

അന്താരാഷ്ട്ര വിപണിയിൽ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ബാരലിന് ഏകദേശം 91.01 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇത് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയിൽ നിന്ന് ഏകദേശം നാല് ശതമാനം കുറവാണ്. ഇന്നലെ രാവിലെ ഒരു ഘട്ടത്തിൽ വില 83.17 ഡോളർ വരെ താഴ്ന്നതായും റിപ്പോർട്ടുണ്ട്. അതേസമയം ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ബാരലിന് ഏകദേശം 94.61 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മാർച്ച് 9-ന് ഇത് 119.50 ഡോളർ വരെ ഉയർന്നിരുന്നു.
വിപണിയിലെ ഈ ഇടിവിന് പ്രധാന കാരണം ഭൗമരാഷ്ട്രീയ സംഘർഷം കുറയാനിടയുണ്ടെന്ന സൂചനകളാണ്. അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപ് ഇറാനുമായുള്ള സംഘർഷം “വളരെ പെട്ടെന്ന് അവസാനിക്കാം” എന്ന സൂചന നൽകിയതോടെ എണ്ണവിതരണം തടസ്സപ്പെടുമെന്ന ആശങ്ക കുറയുകയും വിപണി ശാന്തമാകുകയും ചെയ്തു.
കൂടാതെ, അമേരിക്ക ചില എണ്ണബന്ധിത ഉപരോധങ്ങളിൽ ഇളവ് നൽകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പ്രധാന എണ്ണഗതാഗത പാതയായ ഹോർമോസ് കടലിടുക്ക്വഴി പോകുന്ന ടാങ്കറുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ നാവികസേനയുടെ എസ്കോർട്ട് നൽകുന്നതും പരിഗണനയിലാണെന്ന് സൂചനയുണ്ട്.
ഇതിനൊപ്പം തന്നെ ഗ്രൂപ്പ് ഓഫ് സെവൻ രാജ്യങ്ങളുടെ ധനകാര്യ മന്ത്രിമാർ ആവശ്യമായാൽ അടിയന്തര തന്ത്രപ്രധാന എണ്ണശേഖരങ്ങൾ പുറത്തുവിടാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ വിലസ്ഥിരപ്പെടുത്തുന്നതിനായാണ് ഈ നീക്കം.
ആഗോള ക്രൂഡ് വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ഇപ്പോൾ മാറ്റമില്ല. ഡൽഹി,മുംബൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ മാർച്ച് 10-നുള്ള നിരക്കുകൾ പഴയതുപോലെ തുടരുകയാണ്. നികുതി ഘടനയും എണ്ണ കമ്പനികളുടെ വിലനിർണ്ണയ സംവിധാനവും കാരണം ആഗോള വിപണിയിലെ മാറ്റങ്ങൾ ആഭ്യന്തര ഇന്ധനവിലയിൽ പ്രതിഫലിക്കാൻ കുറച്ച് സമയം എടുക്കുമെന്ന് വിദഗ്ധർ പറയുന്നു.