
മംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും പ്രധാന കടൽമാർഗങ്ങളിലെ തടസ്സങ്ങളും തുടരുന്നതിനിടെ ഇന്ത്യയുടെ വിവിധ തുറമുഖങ്ങളിൽ റഷ്യൻ ക്രൂഡും അമേരിക്കൻ എൽപിജിയും ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേർന്നു.

റഷ്യൻ ക്രൂഡ് ഓയിൽ കയറ്റിയ “അക്വാ ടൈറ്റൻ” എന്ന കപ്പൽ കര്‍ണാടകയിലെ മംഗലാപുരത്ത് എത്തി. സമുദ്രത്തിൽ കുടുങ്ങിയിരുന്ന റഷ്യൻ ക്രൂഡിൻ്റെ വിൽപ്പനയ്ക്ക് അനുമതി നൽകുന്ന താൽക്കാലിക ഇളവുകൾ അമേരിക്ക പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ നീക്കം. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഉയർന്ന ആഗോള ഇന്ധനവില നിയന്ത്രിക്കാൻ ഇതിലൂടെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് നിന്ന് എൽപിജി കയറ്റിയ “പിക്സിസ് പയനിയർ” എന്ന ചരക്കുകപ്പലും മംഗളൂരു തുറമുഖത്ത് വിജയകരമായി ഡോക്ക് ചെയ്തു. ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന കയറ്റുമതികൾ വർധിച്ചുവരുന്നതിന്റെ ഭാഗമാണിത്.
മുമ്പ്, ഇന്ത്യൻ പതാകയുള്ള എൽപിജി ടാങ്കർ “നന്ദാ ദേവി” ഗുജറാത്തിലെ വടിനാർ തുറമുഖത്ത് എത്തിയിരുന്നു. ഈ ആഴ്ച തന്നെ “ശിവാലിക്” മുണ്ട്രാ തുറമുഖത്ത് എത്തിച്ചേരുന്നതിന് പിന്നാലെ പടിഞ്ഞാറൻ തീരത്ത് എത്തുന്ന രണ്ടാമത്തെ കപ്പലായിരുന്നു ഇത്. രണ്ട് കപ്പലുകളും നിർണായകമായ എൽപിജി വിതരണമാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
ഇത്തരത്തിലുള്ള സാഹചര്യത്തിൽ ഈ കപ്പലുകളുടെ സുരക്ഷിതമായ വരവ് ഇന്ത്യയുടെ ഊർജ്ജസുരക്ഷയ്ക്ക് വലിയ ആശ്വാസമായാണ് കണക്കാക്കുന്നത്.