
കുന്നത്തൂർ: കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോൻ രാഷ്ട്രീയ എതിരാളികളുടെ പരിഹാസങ്ങൾക്കും പിആർ പ്രചരണങ്ങൾക്കും മറുപടിയായി വികാരാധീനമായി പ്രതികരിച്ചു. മണ്ഡലത്തിൽ വികസനം നടന്നിട്ടില്ലെന്ന ആരോപണം തള്ളിക്കളഞ്ഞ അദ്ദേഹം, “കുന്നത്തൂരിലെ റോഡുകളിലും ഹൈടെക് സ്കൂളുകളിലും തന്നെ വികസനം കാണാം; അത് ജനങ്ങളുടെ ഹൃദയങ്ങളിലും ഉണ്ട്” എന്നു പറഞ്ഞു.

വലിയ പിആർ സംവിധാനങ്ങളില്ലാത്ത തനിക്ക് 25 വർഷമായി ജനങ്ങളോടൊപ്പമുള്ള ബന്ധമാണ് ശക്തിയെന്നും, വ്യക്തിപരമായ അധിക്ഷേപങ്ങൾക്കിടയിലും ആരെയും വേദനിപ്പിക്കാത്ത രാഷ്ട്രീയമാണ് താൻ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ബലിക്കാക്ക’ എന്ന വിളിപ്പേരിനെ പരിഹാസമല്ല, സ്നേഹമായി കാണുന്നതായും കുഞ്ഞുമോൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോഡ് വികസനം, ഹൈടെക് സ്കൂളുകൾ, ആരോഗ്യ സൗകര്യങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവയിൽ വൻ മുന്നേറ്റമുണ്ടായതായി അദ്ദേഹം അവകാശപ്പെട്ടു. വികസനത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ, ദീർഘകാലം എം.പി ആയിരുന്ന കൊടിക്കുന്നിൽ സുരേഷ് മണ്ഡലത്തിന് നൽകിയ സംഭാവനകൾ എന്താണെന്നും അദ്ദേഹം ചോദിച്ചു.