
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തുടനീളമുള്ള ക്രൈസ്തവ ദേവാലയങ്ങളിൽ ഭക്തിപൂർണമായ അന്തരീക്ഷത്തിൽ കുരുത്തോല പെരുന്നാൾ ആചരിച്ചു. ഓശാന ഞായർ എന്നറിയപ്പെടുന്ന ഈ ദിനം, യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കിയാണ് ആഘോഷിക്കുന്നത്.

സംസ്ഥാനത്തെ പ്രധാന സഭാധ്യക്ഷന്മാർ വിവിധ ദേവാലയങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രലിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാ റാഫേൽ തട്ടിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് കത്തീഡ്രലിൽ സിറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലിമീസ് മുഖ്യകാർമികനായി. പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ സഭ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
കോട്ടയം പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് മൂന്നാമൻ ഓശാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കോട്ടയം പൊൻപള്ളി പള്ളിയിൽ യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
സംസ്ഥാനത്തെ മിക്ക ഇടവക പള്ളികളിലും രാവിലെ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, പ്രത്യേക കുർബാന എന്നിവ നടന്നു. ഇതോടെ ക്രൈസ്തവ വിശ്വാസികൾക്ക് വിശുദ്ധ വാരാചരണങ്ങൾക്ക് തുടക്കമായി.