
മധ്യപ്രദേശിലെ ജബൽപൂരിൽ നർമ്മദ നദിയിൽ നടന്ന ക്രൂയിസ് ബോട്ട് അപകടം രാജ്യത്തെ നടുക്കിയിരിക്കെ, ദുരന്തത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് ബോട്ട് പൈലറ്റ് പട്ടേൽ പ്രതികരിച്ചു. ഏപ്രിൽ 30-ന് മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്രൂയിസ് ബോട്ട് ശക്തമായ കാറ്റിനെ തുടർന്ന് മറിഞ്ഞതിൽ കുറഞ്ഞത് ഒമ്പത് പേർ മരിച്ചു. മരിച്ചവരിൽ ഡൽഹിയിൽ നിന്നുള്ള അമ്മയും മകനും ഉൾപ്പെട്ടിരുന്നു. ഇരുവരും പരസ്പരം ചേർന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തപ്പെട്ടത്.

അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണം 30 മുതൽ 43 വരെ ആയിരുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച പൈലറ്റ് പട്ടേൽ, യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നുവെന്നും ബോട്ടിന് സ്ഥിരമായ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും നടത്തിയിരുന്നുവെന്നും പറഞ്ഞു. അപകടത്തിന് മുമ്പ് യാതൊരു തരത്തിലുള്ള കൊടുങ്കാറ്റ് മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ യാത്രയുടെ തുടക്കം കാലാവസ്ഥ സാധാരണ നിലയിലായിരുന്നു. എന്നാൽ വെറും 10 മിനിറ്റിനുള്ളിൽ അന്തരീക്ഷം പൂർണമായി മാറി. ബോട്ട് കരയിലേക്ക് എത്തിക്കാൻ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചെറിയ കുട്ടികളുടെ ഓർമ്മകൾ എന്നെ വേട്ടയാടുകയാണ്. എനിക്ക് ഒന്നും കഴിക്കാൻ കഴിയുന്നില്ല, ഉറങ്ങാനും കഴിയുന്നില്ല. ആരും ഇത്തരമൊരു ദുരന്തം അനുഭവിക്കരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു,” പട്ടേൽ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകളുണ്ടായെന്നാരോപിച്ച് പൈലറ്റ് പട്ടേലിനെയും മറ്റ് ജീവനക്കാരെയും അധികൃതർ പുറത്താക്കി. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ വൈകിയാണ് നൽകിയതെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോയെന്നതും, കാലാവസ്ഥാ മുന്നറിയിപ്പുകൾ ലഭ്യമായിരുന്നോയെന്നതുമടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരുന്നു.